ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്കെതിരെ ഓസ്‌ട്രേലിയൻ വനിതകൾക്ക് തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വനിതകൾ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 282 റൺസടിച്ചെങ്കിലും നാലു വിക്കറ്റ് നഷ്ടത്തിൽ ഓസീസ് വനിതകൾ ലക്ഷ്യത്തിലെത്തി. 68 റൺസുമായി തെഹ്‌ലിയ മക്ഗ്രാത്തും ഏഴ് റൺസോടെ ആഷ്‌ലി ഗാർഡ്‌നറും പുറത്താകാതെ നിന്നു. പരമ്പരയിലെ രണ്ടാം മത്സരം 30ന് നടക്കും. സ്‌കോർ ഇന്ത്യ 50 ഓവറിൽ 282-8, ഓസ്‌ട്രേലിയ 46.3 ഓവറിൽ 285-4.
ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസ്‌ട്രേലിയക്ക് ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ ക്യാപ്ടൻ അലീസ ഹീലിയെ(0) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ഒത്തു ചേർന്ന ലിച്ച്ഫീൽഡും എല്ലിസ് പെറിയും ചേർന്ന് തകർത്തടിച്ചതോടെ ഇന്ത്യയുടെ പിടി അയഞ്ഞു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 147 റൺസടിച്ചു. എല്ലിസ് പെറിയെ72 പന്തിൽ 75 വീഴ്ത്തി ദീപ്തി ശർമ ഇന്ത്യക്ക് പ്രതീക്ഷ നൽകി.
എന്നാൽ ബെത്ത് മൂണിക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ലിച്ച്ഫീൽഡ് ഇന്ത്യയുടെ പ്രതീക്ഷകൾ അടിച്ചു പറത്തി. ഒടുവിൽ ലിച്ച്ഫീൽഡിനെ സ്‌നേഹ് റാണ മടക്കിയെങ്കിലും പിന്നീടെത്തിയ തഹ്‌ലിയ മക്ഗ്രാത്തും മൂണിയും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുയർത്തി ഓസീസിനെ വിജയത്തിന് അടുത്തെത്തിച്ചു.
വിജയത്തിന് അടുത്ത് മൂണി(42) മടങ്ങിയെങ്കിലും ആഷ്‌ലി ഗാർഡനറെ കൂട്ടുപിടിച്ച് മക്ഗ്രാത്ത് വിജയവര കടത്തി. നേരത്തെ വാംഖഡെയിലെ ബാറ്റിംഗ് പിച്ചിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് തുടക്കത്തിലെ ഷഫാലി വർമയെ(1) നഷ്ടമായെങ്കിലും യാസ്തിക ഭാട്ടിയയും(49), റിച്ച ഘോഷും ചേർന്ന് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു.
എന്നാൽ റിച്ച ഘോഷിന്(21) പിന്നാലെ ക്യാപ്ടൻ ഹർമൻപ്രീത് കൗർ(9) പെട്ടെന്ന് മടങ്ങി. പിന്നാലെ യാസ്തികയും വീണതോടെ ഇന്ത്യ 95-4ലേക്ക് വീണു. എന്നാൽ ജെമീമ രോഡ്രിഗസും(77 പന്തിൽ 82) പൂജ വസ്ട്രാക്കറും(46 പന്തിൽ 62)തകർത്തടിച്ചതോടെ ഇന്ത്യ മികച്ച സ്‌കോറിലെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്