ലെയ്പ്‌സിഗിൽ നടന്ന ആവേശകരമായ ഫൈനലിൽ സ്പാനിഷ് ക്ലബ്ബ് റായോ വല്ലെക്കാനോയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ക്രിസ്റ്റൽ പാലസ് ചരിത്രത്തിലാദ്യമായി യുവേഫ കോൺഫറൻസ് ലീഗ് കിരീടം സ്വന്തമാക്കി. ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ യൂറോപ്യൻ ട്രോഫിയാണിത്. പ്രമുഖ സ്‌ട്രൈക്കർ ജീൻഫിലിപ്പ് മാറ്റെറ്റയാണ് പാലസിന്റെ വിജയഗോൾ നേടിയത്.
റെഡ് ബുൾ അരീനയിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഇരുടീമുകളും ഗോൾരഹിതമായി പിരിഞ്ഞു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ (51-ാം മിനിറ്റിൽ) മാറ്റെറ്റ പാലസിനായി വലകുലുക്കി. മിഡ്ഫീൽഡർ ആദം വാർട്ടൺ തൊടുത്ത ഷോട്ട് റായോ ഗോൾകീപ്പർ അഗസ്റ്റോ ബറ്റല്ല തടുത്തിട്ടെങ്കിലും, റീബൗണ്ട് ചെയ്ത് വന്ന പന്ത് ഫ്രഞ്ച് താരം മാറ്റെറ്റ ആറ് വാര അകലെ നിന്ന് കൃത്യമായി വലയിലാക്കുകയായിരുന്നു.
വെംബ്ലി സ്റ്റേഡിയത്തിൽ എഫ്എ കപ്പ് ഉയർത്തി ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ വലിയ കിരീടം നേടി കൃത്യം 12 മാസങ്ങൾക്ക് ശേഷമാണ് പാലസ് ഈ ചരിത്രനേട്ടവും സ്വന്തമാക്കുന്നത്. ലെയ്പ്‌സിഗിലെ ഈ മത്സരം സൗത്ത് ലണ്ടൻ ക്ലബ്ബിന്റെ മാനേജർ ഒലിവർ ഗ്ലാസ്‌നറുടെ കീഴിലുള്ള അവസാന പോരാട്ടം കൂടിയായിരുന്നു.
തങ്ങളുടെ പ്രിയ പരിശീലകന് വികാരനിർഭരമായ യാത്രയയപ്പാണ് വിജയഗോൾ നേടിയ 28 കാരനായ താരം മാറ്റെറ്റ നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
