സ്വന്തം തട്ടകത്തിൽ ആതിഥേയരായ കാനഡയ്ക്ക് ബോസ്‌നിയ ഹെർസെഗോവിനയുടെ വക 'ഷോക്ക് ട്രീറ്റ്‌മെന്റ്'. ഗ്രൂപ്പ് ബിയിലെ വാശിയേറിയ പോരാട്ടത്തിൽ കാനഡയെ ബോസ്‌നിയ സമനിലയിൽ 1-1 സമനിലയിൽ തളച്ചു. മത്സരത്തിന്റെ 21-ാം മിനിറ്റിൽ ജോവോ ലുക്കിച്ചിലൂടെ ബോസ്‌നിയയാണ് ആദ്യം മുന്നിലെത്തിയത്.
എന്നാൽ തോൽവി മുന്നിൽക്കണ്ട കാനഡയെ 75ാം മിനിറ്റിൽ സൂപ്പർ സബ്ബായി കളത്തിലിറങ്ങി, നാല് മിനിറ്റിനുള്ളിൽ കൈൽ ലാറിൻ 79-ാം മിനിറ്റിൽ സമനില ഗോൾ നേടി കാനഡയുടെ രക്ഷകനായി അവതരിച്ചു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ വമ്പന്മാരായ ഇറ്റലിയെ അട്ടിമറിച്ചെത്തിയ ബോസ്‌നിയ, തങ്ങളുടെ ആ പഴയ വീര്യം ഒട്ടും ചോർന്നിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു കളംനിറഞ്ഞുള്ള കളി. മറുവശത്ത് പരിക്കേറ്റ സ്റ്റാർ ഫുൾബാക്ക് അൽഫോൺസോ ഡേവിസിന്റെ അഭാവം കാനഡയുടെ നീക്കങ്ങളുടെ മൂർച്ച കുറച്ചു.
കളിയുടെ തുടക്കത്തിൽ ഇരു ടീമുകൾ അക്രമണ ഫുട്‌ബോളാണ് കാഴ്ചവെച്ചത്. പത്ത് മിനിറ്റുകൾക്ക് ശേഷം കാനഡ കൂടുതൽ അക്രമണങ്ങൾ നടത്തി. കനേഡിയൻ പട തുടരെത്തുടരെ ബോസ്‌നിയൻ ബോക്‌സിലേക്ക് ഇരച്ചുകയറിയെങ്കിലും ബോസ്‌നിയൻ പ്രതിരോധം പാറപോലെ ഉറച്ചുനിന്നു. ജൊനാഥൻ ഡേവിഡ്, ടാനി ഒലുവസെയി, ടയോൺ ബുക്കാനൻ എന്നിവരുടെ സഖ്യം ആഞ്ഞുശ്രമിച്ചിട്ടും ബോസ്‌നിയൻ കോട്ടയിൽ വിള്ളൽ വീഴ്ത്താനായില്ല.
കാനഡ ആക്രമിച്ചു കളിക്കുന്നതിനിടെ 21-ാം മിനിറ്റിൽ കളിയുടെ ഗതിക്ക് വിപരീതമായി ബോസ്‌നിയ ആദ്യ ഗോൾ നേടി. ഇവാൻ ബാസിച്ച് എടുത്ത കോർണർ കിക്കാണ് ഗോളിന് വഴിയൊരുക്കിയത്. ബോക്‌സിലേക്ക് പറന്നിറങ്ങിയ പന്ത് പോസ്റ്റിന് തൊട്ടുമുന്നിൽ വെച്ച് സെഡ് കൊളാസിനാക് തലകൊണ്ട് ജോവോ ലുക്കിച്ചിന് മനോഹരമായി മറിച്ചുനൽകി. പന്തിന്റെ ദിശ കൃത്യമായി മനസ്സിലാക്കിയ ലുക്കിച്ചിന്റെ ബുള്ളറ്റ് ഹെഡർ തടയാൻ കനേഡിയൻ ഗോളി മാക്‌സിമെ ക്രെപൗവിന് ചിന്തിക്കാൻ പോലും സമയം കിട്ടിയില്ല.
52-ാം മിനിറ്റിൽ ലാറിയയുടെ ഗോൾ എന്നുറച്ച ഷോട്ട് ബോസ്‌നിയൻ കീപ്പറെയും മറികടന്ന് പോയതാണ്. എന്നാൽ കൊളാസിനാക്കിന്റെ അസാമാന്യ ഇടപെടലിൽ പന്ത് ക്രോസ്ബാറിലിടിച്ച് പുറത്തേക്ക് പോയി. 65-ാം മിനിറ്റിൽ ടാനി ഒലുവസെയിയുടെ മാരകമായ ഹെഡർ നിക്കോള കാറ്റിച്ച് ഗോൾലൈനിൽ വെച്ച് ജീവൻകൊടുത്തു രക്ഷപ്പെടുത്തുകയായിരുന്നു.
ഒരു ഗോളിന് പിന്നിലായതോടെ കാനഡ വിറച്ചുകളിച്ചു. മില്ലറും ലാറിയയും വിങ്ങുകളിലൂടെ ജീവൻമരണ പോരാട്ടം നയിച്ചതോടെ ബോസ്‌നിയൻ പ്രതിരോധത്തിന്റെ ശ്വാസംമുട്ടി. ഒരു ഗോളിന്റെ ലീഡിൽ ബോസ്‌നിയ അമിത പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ കളി പലപ്പോഴും ബോക്‌സിനുള്ളിൽ ഒതുങ്ങി. എന്നാൽ സമനിലയ്ക്കായി കാനഡ സർവശക്തിയുമെടുത്ത് പോരാടിയതോടെ കളി വീണ്ടും ചൂടുപിടിച്ചു.
നിരന്തരമായ ആക്രമണങ്ങൾക്കൊടുവിൽ 79-ാം മിനിറ്റിൽ ബോസ്‌നിയുടെ ബോക്‌സിലേക്ക് വന്ന പന്ത് ജൊനാഥൻ ഡേവിഡ് ബുദ്ധിപൂർവ്വം കൈൽ ലാറിന് ഫ്‌ളിക്ക് ചെയ്തു നൽകി. ബോക്‌സിനുള്ളിൽ വെച്ച് വേഗത്തിൽ വെട്ടിത്തിരിഞ്ഞ് ലാറിൻ ഉതിർത്ത വോളി ബോസ്‌നിയൻ കീപ്പർ വാസിലിനെ കാഴ്ചക്കാരനാക്കി വല തുളച്ചു.സ്‌കോർ (1-1).
അവസാന നിമിഷങ്ങളിൽ വിജയഗോളിനായി കാനഡ കിണഞ്ഞു ശ്രമിച്ചെങ്കിലും ബോസ്‌നിയൻ പ്രതിരോധം വീണ്ടും കടുപ്പിച്ചതോടെ ഇരുടീമുകളും പോയിന്റ് പങ്കുവെച്ച് പിരിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
