ഫിഫ ലോകകപ്പില്‍ ബ്രസീലിനെ സമനിലയിൽ കുരുക്കി മൊറോക്കോ. ആദ്യ 12 മിനിറ്റിനകം തന്നെ ആറ് ഗോൾനീക്കങ്ങളുമായി ബ്രസീലിയൻ ഡിഫൻഡർമാരെ മൊറോക്കോ തുടക്കം മുതൽക്കേ വിറപ്പിച്ചു നിർത്തി.
കാർലോസ് ആഞ്ചലോട്ടി അണിനിരത്തിയ വിനീഷ്യസ് ജൂനിയറും റഫീഞ്ഞ്യയും ലൂക്കാസ് പക്വേറ്റയും കസെമിറോയും മാർക്വിന്യോസുമെല്ലാം അടങ്ങിയ ബ്രസീൽ സംഘത്തെ വിറപ്പിക്കാൻ മൊറോക്കോയ്ക്കായി. 21-ാം മിനിറ്റിൽ മൊറോക്കോയ്ക്കായി ഇസ്മായിൽ സായ്ബാറിയും ബ്രസീലിനായി 32-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറും സ്‌കോർ ചെയ്തു.
ന്യൂയോർക്കിലെ ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ രണ്ടാം പകുതി ഗോൾരഹിതമായിരുന്നു. രണ്ടാം പകുതിയിൽ രണ്ടു മാറ്റങ്ങളുമായാണ് ബ്രസീൽ ഇറങ്ങിയത്. കസെമിറോയ്ക്ക് പകരം ഫാബീഞ്ഞ്യോയും ഇബാനെസിന് പകരം ഡാനിലോയും കളത്തിലിറങ്ങി.
രണ്ടാം പകുതിയുടെ തുടക്കത്തിലും മൊറോക്കോ തുടർച്ചയായി ബ്രസീൽ പ്രതിരോധത്തെ പരീക്ഷിച്ചു. 51-ാം മിനിറ്റിൽ ഇത്തരമൊരു മൊറോക്കൻ ആക്രമണത്തിനു പിന്നാലെ ബ്രസീലിന്റെ മികച്ചൊരു കൗണ്ടർ അറ്റാക്കും വന്നു. പന്തുമായി ഫൈനൽ തേർഡിലേക്ക് കയറി വിനീഷ്യസ്, തിയാഗോയ്ക്ക് നീട്ടിയ പന്ത് പക്ഷേ മൊറോക്കൻ പ്രതിരോധം ക്ലിയർ ചെയ്തു.
ആദ്യ പകുതിയേക്കാൾ മെച്ചപ്പെട്ട പ്രതിരോധമായിരുന്നു ഇരു ടീമുകളും നടത്തിയത്. എങ്കിലും ലീഡ് ഉയർത്താൻ ലഭിച്ച നിരവധി അവസരങ്ങൾ ഇരു ടീമുകളും നഷ്ടപ്പെടുത്തുന്നതാണ് കാണാനായത്. അവസാനമായി 10 മിനിറ്റ് ഇഞ്ച്വറി ടൈമിൽ മൊറോക്കോ താരം ഉതിർത്ത ഷോട്ട് ബ്രസീലിയൻ ഗോൾകീപ്പർ ആലിസൺ ബെക്കർ ഏറെ ബുദ്ധിമുട്ടിയാണ് തടഞ്ഞിട്ടത്. ഈ പന്ത് റീബൗണ്ട് ചെയ്തെടുക്കാനുള്ള മൊറോക്കൻ മുന്നേറ്റതാരത്തിൻ്റെ ശ്രമം മികച്ചൊരു സേവിലൂടെ ആലിസൺ തടഞ്ഞിട്ടതോടെ ബ്രസീലിയൻ ആരാധകരുടെ ശ്വാസം നേരെ വീണു. മാർച്ച് 20ന് ഇനി ഹെയ്തിക്കെതിരെയാണ് ബ്രസീലിൻ്റെ അടുത്ത മത്സരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
