കാമ്പ്‌നൂ: സ്പാനിഷ് ലാലിഗയിൽ ഫുട്‌ബോൾ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന സൂപ്പർ ക്ലബുകളായ ബാഴ്‌സലോണയും റയൽ മാഡ്രിഡും മുഖാമുഖം വരുന്ന എൽ ക്ലാസിക്കോ പോരാട്ടത്തിന് നാളെ (മെയ് 11) രാത്രി അരങ്ങുണരും. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 12.30മുതൽ ബാഴ്‌സലണോയുടെ തട്ടകമായ കാമ്പ്‌നൂവിലാണ് ലീഗിൽ ഈ സീസണിലെ രണ്ടാമത്തെ എൽ ക്ലാസിക്കോ പോരാട്ടം.
34 മത്സരങ്ങളിൽ നിന്ന് 88പോയിന്റുള്ള ബാഴ്‌സലോണ ഇത്തവണയും ലീഗ് കിരീടം നിലനിർത്താമെന്ന പ്രതീക്ഷയിലാണ്. ഇന്ന് ജയിച്ചാൽ കിരീടം അവർക്ക് ഉറപ്പിക്കാം. തമ്മിൽ തല്ലും ടീമിലെ അസ്വാരസ്യങ്ങളും അലട്ടുന്ന റയൽ മാഡ്രിഡ് 34 മത്സരങ്ങളിൽ നിന്ന് 77 പോയിന്റുമായാണ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ളത്.
ഇന്ന് ജയിച്ചാൽ മാത്രമേ റയലിന് കിരീട പ്രതീക്ഷ നിലനിർത്താനാകൂ. സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് റയൽ മാഡ്രിഡ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. സൂപ്പർ താരങ്ങളുടെ കൂടാരമായ റയൽ കളിക്കാർ തമ്മിലുള്ള സ്വരച്ചേർച്ച ഇല്ലായ്മകാരണമാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
റയലിന്റെ ഉറുഗ്വെ താരം ഫ്രെഡറിക്കോ വാർവെർദെയും ഫ്രഞ്ച് താരം ചുവാമെനിയും കഴിഞ്ഞ ദിവസം പരിശീലനത്തിന് ശേഷം ഡ്രസിംഗ് റൂമിൽ വച്ച് കൊമ്പുകോർത്തിരുന്നു. പരിശീലനത്തിനിടെ വാൽവെർദെയുടെ ഭാഗത്തു നിന്നുണ്ടായ കടുത്ത ടാക്ലിംഗിനെ ചൊല്ലിയായിരുന്നു സംഘർഷം. സംഘർഷത്തിനിടെ ഡ്രസിംഗ് റൂമിലെ മേശയിൽ തലയിടിച്ച് വാൽവെർദെയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. താരത്തിന് ഇന്ന് കളിക്കാനാകില്ല. ഇരുവർക്കും 5.5 കോടി രൂപയോളം വീതം ക്ലബ് പിഴ ശിക്ഷ വിധിച്ചിരുന്നു.
അതേസമയം സൂപ്പർ താരം കിലിയൻ എംബാപ്പെയ്ക്ക് ടീമിനോട് പ്രതിബന്ധതയില്ലെന്ന് ആരോപിച്ച് ഒരു വിഭാഗം ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. എംബാപ്പെ പരിശീലനത്തിനിടെ കോച്ചിംഗ് സ്റ്റാഫ് അംഗത്തോട് തർക്കിച്ചത് വിവാദമായിരുന്നു. അന്റോണിയോ റൂഡിഗറും അൽവാരോ കരേറാസുമായും നേരത്തേ ഏറ്റുമുട്ടലുണ്ടായിരുന്നു.
ടീമിലെ ഈ പ്രശ്‌നങ്ങളൊന്നും നിയന്ത്രിക്കാനാകാതിരുന്ന നിലവിലെ കോച്ച് അൽവാരോ അർബലോവയെ ഉടൻ മാറ്റി പകരം ഹോസെ മൗറീഞ്ഞോയെ തിരികെ കൊണ്ടു വന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സീസണിനിടെ സാബി അലോൺസോയെ മാറ്റിയാണ് അർബലോവയെ പരിശീലകനായി കൊണ്ടു വന്നത്. ഈ ലാലിഗ സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ സാബിയുടെ ശിക്ഷണത്തിൽ റയൽ ജയിച്ചു കയറിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
