നാല് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഫിഫ ലോകകപ്പ് 2026ന് ഗംഭീര തുടക്കം. മെക്‌സിക്കോയിലെ ചരിത്രമുറങ്ങുന്ന ആസ്റ്റക്ക സ്റ്റേഡിയത്തിൽ വർണാഭമായ പരിപാടികളോടെയാണ് ലോകകപ്പിന് ആരംഭിക്കുന്നത്. സംഗീത വിരുന്നും നൃത്ത വിസ്മയവുമായി കാണുകളുടെ ആവേശം ഉയർത്തുന്ന ഉദ്ഘാടന പരിപാടികളാണ് നടന്നത്.
ഡീഗോ മറഡോണയും പെലെയും വിശ്വകിരീടമുയർത്തിയ ചരിത്രം അവകാശപ്പെടാനാവുന്ന ലോകത്തിലെ ഏക സ്റ്റേഡിയമായ ആസ്റ്റക്കയിലേക്ക് ഫുട്‌ബോളിന്റെ മുഴുവൻ ആവേശത്തേയും ആവാഹിക്കുന്ന തരത്തിലുള്ള ഗംഭീര പരിപാടിയാണ് ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി സംഘടിപ്പിക്കപ്പെട്ടത്.
മെക്‌സിക്കോയുടെ പാരമ്പര്യവും സംസ്‌കാരവും ഉയർത്തിക്കാട്ടുന്നതോടൊപ്പം ഫുട്‌ബോളിലൂടെ ഒരുമിക്കുന്ന വിവേചനങ്ങളില്ലാത്ത ഒരുമയുടെ രാഷ്ട്രീയവും വിളിച്ചോതുന്ന സംഗീത നിശയാണ് ആരാധകർക്കായി ഒരുക്കിയത്. ഷക്കീറയും സംഘവും ആസ്റ്റക്ക മൈതാനത്തെ ഇളക്കി മറിച്ച് കാൽപ്പന്ത് പൂരത്തിന്റെ തുടക്കം വർണാഭമാക്കിയിരിക്കുകയാണ്. ഇനി പോരാട്ടത്തിന്റെയും വൈകാരികതയുടേയും നാളുകളാണ് വരാനിരിക്കുന്നത്.
പശ്ചിമേഷ്യൻ യുദ്ധ സാഹചര്യങ്ങൾക്കിടയിൽ നടക്കുന്ന ഇത്തവണത്തെ ലോകകപ്പ് ഒരുമയുടെ രാഷ്ട്രീയം വിളിച്ചോതുന്നതാണ്.
തങ്ങളുടെ ഇഷ്ട ടീമുകൾക്കായി ഉറക്കമളച്ച് പിന്തുണ നൽകുന്ന കോടിക്കണക്കിന് ആരാധകർക്ക് ഇനി ഹൃദയമിടിപ്പ് കൂട്ടുന്ന നാളുകൾ. മെക്‌സിക്കോയും സൗത്താഫ്രിക്കയും തമ്മിൽ 16 വർഷത്തിന് ശേഷം വീണ്ടുമൊരു ഫുട്‌ബോൾ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ പന്ത് തട്ടുന്നുവെന്നതും എടുത്തു പറയേണ്ടതാണ്.
ഫിഫ ലോകകപ്പ് 2026ന്റെ ഔദ്യോഗിക ഗാനമായ ഡായ് ഡായ് ഷക്കീറ ആലപിച്ചപ്പോൾ ഒപ്പം നൈജീരിയൻ ഗായകൻ ബർണ ബോയുമുണ്ടായിരുന്നു.
ടൈല, ജെ ബാൽവിൻ, മാന, അലക്‌സാണ്ട്രോ ഫെർണാണ്ടസ്, ഡാനി ഓഷ്യൻ, ലീല ഡൗൻസ് എന്നിവരും ഉദ്ഘാടന ചടങ്ങിന് കൊഴുപ്പേകാനുണ്ടായിരുന്നു. ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് ഏറ്റവും മനോഹരമായ തുടക്കം തന്നെയാണ് ലഭിച്ചിരിക്കുന്നത്.
48 ടീമുകൾ 12 ഗ്രൂപ്പുകളിലായി വിശ്വകിരീടത്തിനായി ബൂട്ടണിയുമ്പോൾ പോരാട്ടം തീപാറുമെന്നുറപ്പാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
