പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴുണ്ടായ പ്രണയങ്ങളും ഗോസിപ്പുകളുമാണ് നമ്മൾ ഇതുവരെ കേട്ട അമിതാഭ് ബച്ചൻ കഥകൾ. എന്നാൽ സിനിമയുടെ ഗ്ലാമർ ലോകം തൊട്ടുതീണ്ടാത്ത, അമിതാഭ് ബച്ചൻ എന്ന സാധാരണക്കാരന്റെ കരിയറിലെ ഏറ്റവും കഠിനമായ കാലഘട്ടത്തിലെ പ്രണയിനിയെക്കുറിച്ച് നിങ്ങൾക്കറിയാമോ? അമിതാഭിന്റെ അച്ഛൻ ഹരിവംശ് റായ് ബച്ചൻ പോലും മരുമകളായി കാണാൻ ആഗ്രഹിച്ച ആ 'ബ്രിട്ടീഷ് എയർവേയ്‌സ്' ജീവനക്കാരിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. പ്രശസ്ത എഴുത്തുകാരൻ ഹനീഫ് സവേരിയുടെ 'എബി: ദി ലെജൻഡ്' (AB: The Legend) എന്ന പുസ്തകത്തിലാണ് ഈ കൗതുകകരമായ വിവരങ്ങളുള്ളത്.
ബോളിവുഡിന്റെ 'ഷഹൻഷാ' ആയി മാറുന്നതിന് മുൻപ്, നടൻ അമിതാഭ് ബച്ചൻ 'മായ' എന്ന ബ്രിട്ടീഷ് എയർവേയ്‌സ് ജീവനക്കാരിയുമായി പ്രണയത്തിലായിരുന്നു. ഹിന്ദി സിനിമാ ലോകത്ത് ചുവടുറപ്പിക്കാൻ ബച്ചൻ കൊൽക്കത്തയിലും മുംബൈയിലുമായി കഠിനശ്രമം നടത്തുന്ന കാലത്താണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. പിൽക്കാലത്തുണ്ടായ അദ്ദേഹത്തിന്റെ പ്രണയങ്ങളെപ്പോലെ പരസ്യമായിരുന്നില്ല മായയുമായുള്ള ബന്ധം.
മായയ്ക്ക് അമിതാഭിനോട് കടുത്ത പ്രണയമായിരുന്നു. സിനിമയിൽ അവസരം തേടി അമിതാഭ് മുംബൈയിൽ എത്തിയപ്പോൾ തന്റെ അമ്മ തേജ് ബച്ചന്റെ സുഹൃത്തിന്റെ ജൂഹുവിലെ ബംഗ്ലാവിലായിരുന്നു താമസം.എന്നാൽ മായ ഇവിടെ ബച്ചനെ കാണാൻ സ്ഥിരമായി വരുമായിരുന്നു. ഈ ബന്ധത്തെക്കുറിച്ച് അമ്മ അറിയുമോ എന്ന് ഭയന്ന് അമിതാഭ് പിന്നീട് ആ താമസം മാറുകയായിരുന്നെന്ന് ഹനീഫ് സവേരി പുസ്തകത്തിൽ പറയുന്നു.
അമിതാഭിന്റെ പിതാവും പ്രശസ്ത കവിയുമായ ഹരിവംശ് റായ് ബച്ചന് മായയെ വളരെ ഇഷ്ടമായിരുന്നു. ബച്ചൻ കുടുംബം മായയെ മരുമകളായിപ്പോലും മനസ്സിൽ കണ്ടിരുന്നുവെന്നും പുസ്തകത്തിൽ അവകാശപ്പെടുന്നുണ്ട്.
എന്നാൽ 1970-കളുടെ തുടക്കത്തിൽ അമിതാഭിന്റെ സിനിമാ കരിയർ ഉയരങ്ങളിലേക്ക് കുതിക്കാൻ തുടങ്ങിയതോടെ ഇരുവരുടെയും മുൻഗണനകൾ മാറുകയും ബന്ധത്തിൽ വിള്ളൽ വീഴുകയും ചെയ്തു. വേർപിരിയൽ മായയെ കടുത്ത മാനസിക വിഷമത്തിലാക്കിയെങ്കിലും അവർ പിന്നീട് മാധ്യമങ്ങളിൽ നിന്നോ സിനിമയുടെ ഗ്ലാമർ ലോകത്തുനിന്നോ പൂർണ്ണമായും വിട്ടുനിന്നു.
മായയുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് സിനിമകളിൽ ഒരുമിച്ച് അഭിനയിക്കുന്നതിനിടയിൽ അമിതാഭ് ജയാ ബച്ചനുമായി അടുപ്പത്തിലാകുന്നത്. 1973 ജൂൺ 3-നായിരുന്നു ഇവരുടെ വിവാഹം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
