ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്ക്കെതിരെ ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയതിനെ തുടർന്ന് പാർട്ടിക്കുള്ളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ജില്ലാതല ഭാരവാഹികളും ഐടി വിംഗ് അംഗങ്ങളും വിഷയത്തിൽ സോഷ്യൽ മീഡിയയിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കണമെന്നാണ് നേതൃത്വത്തിന്റെ നിർദ്ദേശം. വിഷയവുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും ചർച്ചയും നടത്തരുതെന്നും കർശന നിർദേശം ഉണ്ട് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
വിജയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാനോ അദ്ദേഹത്തെ പ്രതിരോധിച്ചുകൊണ്ട് പോസ്റ്റുകൾ ഇടാനോ അണികൾക്ക് അനുവാദമില്ല. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് നടപടി. പാർട്ടിയുടെ മുൻകൂർ അനുമതിയില്ലാതെ ടെലിവിഷൻ ചർച്ചകളിലും ലൈവ് അഭിമുഖങ്ങളിലും യൂട്യൂബ് പരിപാടികളിലും പങ്കെടുക്കരുതെന്ന് ജനറൽ സെക്രട്ടറി എൻ. ആനന്ദ് സർക്കുലർ പുറത്തിറക്കി.
അതേസമയം, പൊതുയിടങ്ങളിൽ പാർട്ടിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ പ്രതിരോധിക്കാൻ കഴിയാത്തതിൽ ചില പ്രവർത്തകർ അതൃപ്തി പ്രകടിപ്പിക്കുന്നു. ശനിയാഴ്ച മുതൽ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ നിർദേശം ലഭിച്ചതായി വിവരം.
ചെങ്കൽപെട്ട് കുടുംബ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ 2021 മുതൽ വിജയ് മറ്റൊരു നടിയുമായി ബന്ധത്തിലാണെന്നും അത് അവസാനിപ്പിക്കാൻ തയ്യാറായില്ലെന്നും സംഗീത ആരോപിക്കുന്നു. വർഷങ്ങളായി മാനസിക സംഘർഷവും അവഗണനയും അനുഭവിക്കുന്നതായും ഹർജിയിൽ പറയുന്നു. 1998-ൽ വിവാഹിതരായ ഇരുവരും ഇപ്പോൾ ഒരേ വീട്ടിൽ താമസിക്കുന്നുണ്ടെങ്കിലും അകന്ന് കഴിയുകയാണെന്നാണ് സൂചന.
ഏപ്രിൽ 20-ന് വിജയ് നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പാർട്ടി അധ്യക്ഷന്റെ വ്യക്തിജീവിതത്തിലെ സംഭവവികാസങ്ങൾ രാഷ്ട്രീയ എതിരാളികൾ ആയുധമാക്കുമോ എന്ന ആശങ്ക പാർട്ടി നേതൃത്വത്തിനുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
