ബോളിവുഡ് താരം രൺവീർ സിംഗ് 'ഡോൺ 3' സിനിമയിൽ നിന്ന് പിന്മാറിയതിനെച്ചൊല്ലിയുള്ള വിവാദങ്ങൾ ഒടുങ്ങുന്നില്ല. കഴിഞ്ഞ മാസം തനിക്കെതിരെ സഹകരണമില്ലായ്മാ നിർദേശം (Non-cooperation directive) പുറപ്പെടുവിച്ച ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസിന് (FWICE) എതിരെ നടൻ ഇപ്പോൾ നിയമപരമായ നോട്ടീസ് അയച്ചിരിക്കുകയാണ്.
ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ചൊവ്വാഴ്ചയാണ് രൺവീർ സിനിമാ സംഘടനയ്ക്ക് നോട്ടീസ് അയച്ചത്. എന്നാൽ, ഈ നോട്ടീസിലെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. രൺവീറിന്റെ നിയമനടപടിയോട് പ്രതികരിക്കാൻ FWICE ഭാരവാഹികളും ഇതുവരെ തയ്യാറായിട്ടില്ല.
'ഡോൺ 3' യെച്ചൊല്ലി രൺവീർ സിംഗും സംവിധായകൻ ഫർഹാൻ അക്തറും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ ഇപ്പോൾ ബോളിവുഡിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ അണിയറപ്രവർത്തകരുമായുള്ള സർഗ്ഗാത്മകമായ വിയോജിപ്പുകളെ തുടർന്നാണ് രൺവീർ സിനിമയിൽ നിന്ന് പിന്മാറിയതെന്നാണ് സൂചന.
ചിത്രത്തിന്റെ നിർമ്മാണം വൈകുന്നതിലും കൃത്യമായ ഒരു തിരക്കഥ ഇല്ലാത്തതിലും രൺവീറിന് അതൃപ്തിയുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. സാധാരണ ഒരു കാസ്റ്റിംഗ് മാറ്റം എന്ന് കരുതിയ വിഷയം ഇപ്പോൾ നിയമപോരാട്ടത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. ഫർഹാൻ അക്തറിന്റെ എക്സൽ എന്റർടൈൻമെന്റ് രൺവീറിൽ നിന്ന് 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയും, ഇതിന് പിന്നാലെ FWICE നടനെതിരെ വിലക്ക് (നോൺ-കോപ്പറേഷൻ നിർദേശം) ഏർപ്പെടുത്തുകയുമായിരുന്നു.
സംഘടനയുടെ വിലക്കിന് പിന്നാലെ രൺവീർ സിംഗിന്റെ വക്താവ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇത്തരം തൊഴിൽപരമായ വിയോജിപ്പുകൾ വ്യക്തിപരമായി തീർക്കുന്നതാണ് നല്ലതെന്നും വിഷയത്തിൽ കൂടുതൽ ഊഹാപോഹങ്ങൾക്ക് താരം താല്പര്യപ്പെടുന്നില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
'ഡോൺ 3' യുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ സംഭവങ്ങളിലുടനീളം രൺവീർ ബോധപൂർവ്വം മൗനം പാലിക്കുകയായിരുന്നു. പ്രൊഫഷണൽ ചർച്ചകളും വ്യക്തിബന്ധങ്ങളും പരസ്പര ബഹുമാനത്തോടെയും പക്വതയോടെയും കൈകാര്യം ചെയ്യണമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നതെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
