കൊച്ചി: മലയാള സിനിമാ രംഗത്ത് ഏറെ ചർച്ചയായ ‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതായി ആണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച ആയിരം പേജുകളുള്ള കുറ്റപത്രത്തിൽ, സിനിമയുടെ നിർമാണത്തിനായി പ്രതികൾ സ്വന്തം നിലയിൽ പണം മുടക്കിയിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. നിക്ഷേപകരെ വഞ്ചിക്കാനുള്ള ഉദ്ദേശത്തോടെയാണ് സാമ്പത്തിക ഇടപാടുകൾ നടത്തിയതെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.
നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, നിർമ്മാതാവ് ഷോൺ ആന്റണി എന്നിവരാണ് കേസിലെ പ്രതികൾ. പ്രത്യേക അന്വേഷണ സംഘമാണ് കേസിന്റെ അന്വേഷണം നടത്തിയത്.
സിനിമയുടെ ലാഭത്തിന്റെ 40 ശതമാനം വിഹിതം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെടുത്തെന്ന അരൂർ സ്വദേശിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ പ്രതികൾക്ക് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.
ഇതിനിടെ കേസ് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണം പൂർത്തിയാകാതെ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് വിലയിരുത്താനാകില്ലെന്നും, ഈ ഘട്ടത്തിൽ എഫ്‌ഐആർ റദ്ദാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസിന്റെ തുടർ നടപടികൾ ഇനി കോടതിയുടെ പരിഗണനയിലായിരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
