ബോളിവുഡ് താരം ആമിർ ഖാന്റെ അർദ്ധസഹോദരനും മുൻഭർത്താവുമായ ഹൈദർ അലി ഖാനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി പ്രശസ്ത മിനിസ്‌ക്രീൻ-ബോളിവുഡ് നടി ഇവ ഗ്രോവർ.
സാമ്പത്തിക പ്രതിസന്ധിയും കടങ്ങളും വീട്ടാൻ സിനിമാ നിർമ്മാതാക്കളുമായും സംവിധായകരുമായും ശാരീരികമായി ബന്ധപ്പെടാൻ ഭർത്താവ് തന്നെ നിർബന്ധിച്ചിരുന്നതായി സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തിൽ ഇവ തുറന്നുപറഞ്ഞു.
വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് പ്രണയിച്ചാണ് ഇവ, ഹൈദർ അലി ഖാനെ വിവാഹം കഴിച്ചത്. എന്നാൽ വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം തന്നെ മാനസികവും ശാരീരികവുമായ പീഡനങ്ങൾ നേരിടേണ്ടി വന്നതായി താരം പറയുന്നു.
"സിനിമയിലെ അവസരങ്ങൾ ലഭിക്കുന്നതിനും വീട്ടുചെലവുകൾക്കും കറന്റ് ബില്ലുകൾ അടയ്ക്കുന്നതിനുമായി നിർമ്മാതാക്കൾക്കും സംവിധായകർക്കും വഴങ്ങിക്കൊടുക്കാൻ ഭർത്താവ് എന്നെ നിർബന്ധിച്ചു. 'അതിലിപ്പോൾ എന്താണ് തെറ്റ്? ഇങ്ങനെയൊക്കെ ചെയ്താലേ കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ' എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ഹൈദറിന് 'സ്കിസോഫ്രീനിയ' എന്ന മാനസികരോഗമുണ്ടായിരുന്നു. വിവാഹശേഷമാണ് താൻ ഇതറിയുന്നത്. മദ്യപിച്ചെത്തി തന്നെ ക്രൂരമായി മർദ്ദിക്കുമായിരുന്നു. ശരീരത്തിൽ നിരന്തരം പരിക്കേറ്റ പാടുകളോടെയാണ് താൻ ജീവിച്ചിരുന്നതെന്നും ഇവ വ്യക്തമാക്കി. മുൻഭർത്താവ് ചെയ്തത് അക്ഷന്തവ്യമായ തെറ്റാണെങ്കിലും നിലവിൽ ഹൈദറിന്റെ അവസ്ഥ ദയനീയമാണെന്ന് ഇവ പറയുന്നു.
സ്വന്തമായി വീടോ കഴിക്കാൻ ആഹാരമോ ഇല്ലാതെ തെരുവിലും ചാളുകളിലുമായാണ് അദ്ദേഹം കഴിയുന്നത്. കൂടെയുള്ള ചിലർ അദ്ദേഹത്തിന് വ്യാജമദ്യം നൽകി പീഡിപ്പിക്കുകയാണ്. ജീവിക്കാൻ വല്ലാതെ കഷ്ടപ്പെടുന്ന അദ്ദേഹത്തിന്റെ അവസ്ഥയിൽ തനിക്ക് സഹതാപമുണ്ടെന്നും നടി കൂട്ടിച്ചേർത്തു.
ആമിർ ഖാന്റെ പിതാവ് താഹിർ ഹുസൈന്റെ രണ്ടാം ഭാര്യയായ ഷെഹ്നാസിന്റെ ആദ്യ വിവാഹത്തിലെ മകനാണ് ഹൈദർ അലി ഖാൻ. നിലവിൽ ആമിർ ഖാന്റെ കുടുംബവുമായി ഹൈദറിന് യാതൊരു ബന്ധവുമില്ല. ക്രൂരമായ പീഡനങ്ങൾക്ക് ശേഷം ഹൈദറുമായുള്ള ബന്ധം വേർപെടുത്തിയ ഇവ ഗ്രോവർ പിന്നീട് പുനർവിവാഹം ചെയ്തിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
