മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി അധികാരത്തില്‍ വന്നാല്‍ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാര്‍ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോളെ. പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്ര നിര്‍മാണത്തില്‍ പ്രോട്ടോക്കോളിന് വിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്നും പ്രതിപക്ഷ സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അത് തിരുത്തുമെന്നും പട്ടോളെ അവകാശപ്പെട്ടു.
'ശങ്കരാചാര്യന്മാര്‍ പ്രാണപ്രതിഷ്ഠയെ എതിര്‍ക്കുകയായിരുന്നു. നാല് ശങ്കരാചാര്യരും ചേര്‍ന്ന് രാമക്ഷേത്രം ശുദ്ധീകരിക്കും. അവിടെ രാം ദര്‍ബാര്‍ സ്ഥാപിക്കും. ഭഗവാന്‍ ശ്രീരാമന്റെ പ്രതിഷ്ഠയല്ല, രാം ലല്ലയുടെ ബാലകരൂപമാണ് അവിടെയുള്ളത്,' കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
പ്രമുഖ കായികതാരങ്ങളും സെലിബ്രിറ്റികളും ഉള്‍പ്പെടെ പതിനായിരത്തിലധികം ആളുകള്‍ പങ്കെടുത്ത ചടങ്ങില്‍ ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഗ്രഹത്തിന്റെ 'പ്രാണപ്രതിഷ്ഠ' ചടങ്ങിന് നേതൃത്വം നല്‍കിയതിന് ശേഷമാണ് രാമക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നത്.
നാല് പ്രധാന ഹിന്ദു മഠങ്ങളുടെ തലവന്‍മാരായ ശങ്കരാചാര്യന്മാര്‍ രാമക്ഷേത്ര പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഹിന്ദു മതഗ്രന്ഥങ്ങള്‍ അനുസരിച്ചല്ല അഭിഷേക ചടങ്ങുകള്‍ നടക്കുന്നതെന്ന് നാല് ശങ്കരാചാര്യരില്‍ മൂന്ന് പേരും പറഞ്ഞു. പ്രാണപ്രതിഷ്ഠക്ക് തങ്ങള്‍ എതിരല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിര്‍ക്കില്ലെന്നും ശങ്കരാചാര്യന്‍മാര്‍ വ്യക്തമാക്കിയിട്ടും വിവാദം അവസാനിച്ചിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്