തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിന്റെ ഗവർണറായി തുടരാൻ കേന്ദ്രസർക്കാർ അനുവദിക്കുമെന്ന് സൂചന. സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ പക്ഷപാതിത്വത്തോടെയുള്ള നടപടികള്‍ക്ക് തടയിടാനും ജനങ്ങള്‍ക്കുമുന്നില്‍ അത് തുറന്നുകാട്ടാനും ഗവർണറുടെ നടപടികള്‍ സഹായിച്ചു എന്ന് വിലയിരുത്തിയാണ് തുടർച്ച നല്‍കാൻ കേന്ദ്രം തീരുമാനിച്ചതെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത്.
അതേസമയം ഗവർണറുടെ നടപടികള്‍ സംസ്ഥാനത്ത് ബിജെപിക്ക് ചെറുതല്ലാത്ത മുന്നേറ്റമുണ്ടാക്കാൻ സഹായിച്ചുവെന്നും കേന്ദ്രം കരുതുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. സെപ്തംബർ ആറിനാണ് ആരിഫ് മുഹമ്മദ് ഖാന്റെ അഞ്ചുവർഷ കാലാവധി പൂർത്തിയാകുന്നത്.
എന്നാൽ കേന്ദ്രത്തില്‍ നിന്ന് അനുകൂല സൂചന ലഭിച്ചതോടെ സർവകലാശാലകളുമായി ബന്ധപ്പെട്ട നടപടികള്‍ വീണ്ടും ശക്തമാക്കാൻ അദ്ദേഹം തുടങ്ങിയിട്ടുണ്ട്. സർവകലാശാലകളുമായി ബന്ധപ്പെട്ട പരാതികളിലും വിസിമാരുടെ നിയമനം സംബന്ധിച്ച പരാതികളിലും ഹിയറിംഗിന് രാജ്ഭവൻ തീയതി നിശ്ചയിച്ചു. ഇത്തരം നടപടികള്‍ തിരഞ്ഞെടുപ്പുകാലത്ത് നിറുത്തിവച്ചിരുന്നു.
പിണറായി സർക്കാറുമായി ഒരു തരത്തിലും യോജിച്ചു പോകാത്ത ഗവർണറായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്കെതിരെ പലപ്പോഴും ശക്തമായ ഭാഷയില്‍ അദ്ദേഹം രംഗത്തു വന്നിരുന്നു. സർവകലാശാലയുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാൻ തയ്യാറാകാതെ പിടിച്ചുവച്ചും ബില്ലുകള്‍ രാഷ്ട്രപതിക്കയച്ചും ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ച അദ്ദേഹം സർക്കാരിന് ഭീഷണി ആയിരുന്നു. ഏറ്റവും ഒടുവില്‍ ലോക കേരളസഭയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കാൻ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി എത്തിയ ചീഫ് സെക്രട്ടറിയോട് അദ്ദേഹം സർക്കാരിനെതിരെ പരുഷമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്