ഝാര്‍ഖണ്ഡില്‍ വന്‍ അട്ടിമറിക്ക് സാധ്യത: ഹേമന്ത് സോറനും ഭാര്യ കല്‍പനയും ബിജെപി നേതൃത്വവുമായി ചര്‍ച്ചയില്‍

DECEMBER 2, 2025, 9:31 AM

റാഞ്ചി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും അദ്ദേഹത്തിന്റെ ഭാര്യ കല്‍പന സോറനും ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തി. ഇരുവരും ഡല്‍ഹിയിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ച ഇരുവരും റാഞ്ചിയില്‍ മടങ്ങിയെത്തുമെന്നാണ് വിവരം.

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളാണ് പിളര്‍പ്പിന് പിന്നിലെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. മഹാ സഖ്യത്തിന്റെ ഭാഗമായി 16 നിയമസഭാ സീറ്റുകള്‍ക്കായി ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ശ്രമിച്ചിരുന്നു. എന്നാല്‍ ആര്‍ജെഡി, കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ അവസാന നിമിഷം വരെ തീരുമാനം വൈകിപ്പിച്ചു. ഇത് പാര്‍ട്ടി നേതൃത്വത്തെ ആര്‍ജെഡിയുമായും കോണ്‍ഗ്രസുമായുമുള്ള നിലവിലെ സഖ്യം പുനപരിശോധിക്കാന്‍ പ്രേരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

കേന്ദ്രവുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കുന്നതിലൂടെ ഝാര്‍ഖണ്ഡ് വികസനം കൈവരിക്കുക, അന്തരിച്ച ജെഎംഎം സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായ ഷിബു സോറന് ഭാരത രത്‌നം നല്‍കുന്ന കാര്യം പരിഗണിക്കുക മുതലായ ലക്ഷ്യങ്ങളും തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിവരം. കൂടാതെ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് സോറനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലുള്ള കേസുകളും മുന്നണി മാറ്റത്തിന്റെ കാരണങ്ങളില്‍ ഉള്‍പ്പെടുന്നു. ഓഗസ്റ്റില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതും നിലവില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ പരിഗണനയിലുള്ളതുമായ പുതിയ ബില്ല് പ്രകാരം, മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ 31-ാം ദിവസം സ്ഥാനമൊഴിയണം. അല്ലെങ്കില്‍ തനിയെ സ്ഥാനം നഷ്ടപ്പെടും. അറസ്റ്റും മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യതയും മൂലമുണ്ടായ ആശങ്കയും മുന്നണി മാറ്റത്തിന് പിന്നിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നിലവിലെ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യത്തിന് 56 സീറ്റുകളാണ് ഝാര്‍ഖണ്ഡ് നിയമസഭയിലുള്ളത്. ജെഎംഎമ്മിന് 34 സീറ്റുകളും കോണ്‍ഗ്രസിന് 16 സീറ്റുകളും രാഷ്ട്രീയ ജനതാദളിന് നാലും ഇടതുപക്ഷത്തിന് രണ്ടും സീറ്റുകളുണ്ട്. ബിജെപിക്ക് 21 സീറ്റുകളുണ്ട്. എല്‍ജെപി ഒന്ന്, എജെഎസ്യു ഒന്ന്, ജെഡിയു ഒന്ന് എന്നിങ്ങനെയാണ് പ്രതിപക്ഷ കക്ഷിനില. ജെഎംഎം ബിജെപിയുമായി സഖ്യം രൂപവത്കരിക്കുകയാണെങ്കില്‍ സഖ്യത്തില്‍ 58 എംഎല്‍എമാരുണ്ടാകും. 16 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ കുറഞ്ഞത് എട്ട് പേരെങ്കിലും ബിജെപി പിന്തുണയില്‍ ജെഎംഎമ്മിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യത ഒഴിവാക്കാന്‍, കുറഞ്ഞത് 11 കോണ്‍ഗ്രസ് നിയമസഭാംഗങ്ങളെങ്കിലും പാര്‍ട്ടി പിളര്‍ത്തി മുന്നണി മാറേണ്ടി വരും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam