ഇടുക്കി: എസ്. രാജേന്ദ്രന്റെ നേതൃത്വത്തിൽ മൂന്നാറിൽ സമഗ്ര വികസനം ഉറപ്പാക്കുമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രാജേന്ദ്രൻ എൻ.ഡി.എ. സ്ഥാനാർഥിയാകണമെന്നാണ് തന്റെ ആഗ്രഹമെങ്കിലും, അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പിയിൽ ചേർന്ന നേതാക്കൾക്കായി മൂന്നാറിൽ സംഘടിപ്പിച്ച സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നിർണായകമായി കാണേണ്ടതുണ്ടെന്നും, തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുന്നത് എസ്. രാജേന്ദ്രനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തോട്ടംമേഖലയുടെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണിതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, എൽ.ഡി.എഫും യു.ഡി.എഫും ജനങ്ങൾക്ക് നൽകിയത് വാഗ്ദാനങ്ങൾ മാത്രമാണെന്നും വിമർശിച്ചു. എൻ.ഡി.എ. തിരഞ്ഞെടുപ്പിൽ വെറുതെ മത്സരിക്കാനല്ല തയ്യാറെടുക്കുന്നതെന്നും, എസ്. രാജേന്ദ്രന്റെ നേതൃത്വത്തിൽ മൂന്നാറിൽ യഥാർത്ഥ വികസനം നടപ്പാക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പട്ടയം, പാർപ്പിടം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എൻ.ഡി.എ.യ്ക്ക് മാത്രമേ കഴിയൂവെന്നും, മൂന്നാർ മാറുമെന്നും വികസിത മൂന്നാർ ഉയർന്നുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നാറിലെ സി.പി.എം. നേതാക്കൾക്കെതിരേ ഇ.ഡി. അന്വേഷണം വേണമെന്നും സ്വത്ത് പരിശോധിക്കണമെന്നും എസ്. രാജേന്ദ്രൻ. മൂന്നാറിൽ ബി.ജെ.പി. സംഘടിപ്പിച്ച സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം. തന്നെ വിശ്വാസത്തിലെടുത്തില്ല. കഴിഞ്ഞ അഞ്ചുവർഷമായി ഒന്നും ചെയ്യാനാകാത്ത വിധത്തിൽ തന്നെ കുരുക്കി
ജനങ്ങൾക്ക് വേണ്ടി ചെയ്യേണ്ട നല്ല കാര്യങ്ങൾ പാർട്ടി തടഞ്ഞു. താൻ എം.എൽ.എ. ആയിരുന്ന സമയത്ത് തോട്ടം തൊഴിലാളികൾക്കുവേണ്ടി പ്രവർത്തിച്ചു. അവരുടെ പണംകൊണ്ടാണ് മൂന്നാറിൽ സി.പി.എം.നേതാക്കൾ കാറിൽ സഞ്ചരിക്കുന്നത്. ബി.ജെ.പി. യിലേക്ക് മാറുന്നത് തന്റെ നേട്ടത്തിനല്ല. 40 വർഷത്തെ പൊതു ജീവിതത്തിനിടയിൽ ഒന്നും നേടിയിട്ടില്ല. താൻ സോഷ്യൽ ഓഡിറ്റിന് തയ്യാറാണ്. മൂന്നാറിലെ സി.പി.എം. നേതാക്കളുടെ സ്വത്തുവിവരം പരിശോധിക്കണമെന്നും രാജേന്ദ്രൻ സമ്മേളനത്തിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
