കൊല്ലം: സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം ഇന്ന് കൊല്ലത്ത് സമാപിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ച 'നവ കേരളത്തിന്റെ പുതുവഴികള്‍' എന്ന രേഖയിലെ ചര്‍ച്ചയ്ക്ക് പിണറായി വിജയന്‍ മറുപടി നല്‍കും. അതിനുശേഷം നിലവിലെ സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് പുതിയ പാനല്‍ തയ്യാറാക്കും. സംസ്ഥാന സമ്മേളനം ഇത് അംഗീകരിച്ചാല്‍ പുതിയ സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുക്കും.
എം.വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി തുടരാനാണ് സാധ്യത. അഞ്ച് ജില്ലാ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നിരവധി പുതുമുഖങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ ഉണ്ടാകും. പുതിയ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തിരഞ്ഞെടുപ്പ് ഇന്ന് ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഉച്ചയോടെ തീരുമാനം ഉണ്ടാകും.
സമ്മേളന പ്രതിനിധികള്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചെങ്കിലും സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എം.വി ഗോവിന്ദന്‍ തുടരാനാണ് സാധ്യത. വയനാട് ജില്ലാ സെക്രട്ടറി കെ .റഫീക്ക്,മലപ്പുറം ജില്ലാ സെക്രട്ടറി പി.വി അനില്‍,തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ.വി അബ്ദുല്‍ ഖാദര്‍,കാസര്‍കോട് ജില്ലാ സെക്രട്ടറി എം.രാജഗോപാല്‍,കോഴിക്കോട് ജില്ലാ സെക്രട്ടറി എം.മഹബൂബ് എന്നിവര്‍ സംസ്ഥാന കമ്മിറ്റിയില്‍ വരും.
ഡിവൈഎഫ്‌ഐ ഭാരവാഹികളായ വി.കെ സനോജും വി.വസിഫും സംസ്ഥാന കമ്മിറ്റിയില്‍ എത്താനാണ് സാധ്യത. കോട്ടയത്ത് ജേയ്ക്ക് സി തോമസിന്റെ പേര് പരിഗണിക്കുന്നുണ്ട്.കണ്ണൂരില്‍ നിന്ന് എന്‍.സുകന്യ സംസ്ഥാന കമ്മിറ്റിയില്‍ വന്നേക്കും. തിരുവനന്തപുരത്തുനിന്ന് ഡി.കെ മുരളി, എസ്.കെ പ്രീജ എന്നിവരുടെ പേരും കേള്‍ക്കുന്നു. കൊല്ലത്തുനിന്ന് എസ് ജയമോഹന്‍,എക്‌സ് ഏണസ്റ്റ്. എം.നൗഷാദ്, എസ്.ആര്‍ അരുണ്‍ ബാബു എന്നിവരില്‍ ചിലര്‍ സംസ്ഥാന കമ്മിറ്റിയില്‍ വരും.
ആലപ്പുഴയില്‍ നിന്ന് പി.പി ചിത്തരജ്ഞനും കെ.എച്ച് ബാബു ജാനും പരിഗണനയിലുണ്ട്. പ്രായപരിധിയുടെ പേരില്‍ പി.കെ ശ്രീമതി,എ.കെ ബാലന്‍ ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ ഒഴിവാകും. പി.നന്ദകുമാറും , എന്‍.ആര്‍ ബാലനും എന്‍.കെ കണ്ണനും ഗോപി കോട്ടമുറിക്കലും ഒഴിയാനാണ് സാധ്യത. കൊല്ലത്ത് നിന്ന് സൂസന്‍ കോടിയും പി.രാജേന്ദ്രനും കെ.വരദാജനും ഒഴിഞ്ഞേക്കും.
എറണാകുളം സംസ്ഥാന സമ്മേളനത്തിലേത് പോലെ സെക്രട്ടറിയേറ്റിനെ ഇന്ന് തന്നെ തെരഞ്ഞെടുക്കുമെന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായിട്ടില്ല..സംസ്ഥാന സെക്രട്ടറിയേറ്റിനെ തെരഞ്ഞെടുത്താല്‍ എം.ബി രാജേഷ്, ടി.എന്‍ സീമ,പി.ശശി, എം.വി ജയരാജന്‍ തുടങ്ങിയവര്‍ പരിഗണനയിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്