മുംബൈ: വിമാനാപകടത്തില്‍ മരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാംഗവുമായ സുനേത്ര പവാര്‍ ഇന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കും. എന്‍സിപി (അജിത്) നിയമസഭാ കക്ഷി നേതാവായി ഇന്ന് തിരഞ്ഞെടുക്കും. സംസ്ഥാനത്ത് ഉപമുഖ്യമന്ത്രിയാകുന്ന ആദ്യ വനിതയാകും ഇവര്‍.
മുഖ്യമന്ത്രിയും സഖ്യകക്ഷിയായ ബിജെപിയുടെ നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം എന്‍സിപി മന്ത്രി ഛഗന്‍ ഭുജ്ബലാണ് ഇക്കാര്യം അറിയിച്ചത്. ഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം പാര്‍ട്ടി ദേശീയ അധ്യക്ഷസ്ഥാനവും സുനേത്ര ഏറ്റെടുക്കുമോയെന്ന ചോദ്യം ബാക്കിയാണ്. പാര്‍ട്ടിയുടെ നിയന്ത്രണം മറ്റൊരാളുടെ കൈകളില്‍ എത്തുന്നതിനോടു പവാര്‍ കുടുംബാംഗങ്ങള്‍ യോജിക്കാനിടയില്ല. സംസ്ഥാന രാഷ്ട്രീയത്തില്‍ കാര്യമായ പരിചയമില്ലാത്ത സുനേത്രയ്ക്ക് ഇരുപദവികളും ഒരുമിച്ചു കൈകാര്യം ചെയ്യാനാകുമോയെന്ന സംശയവും ഉയരുന്നുണ്ട്.
അതേസമയം സുനേത്ര ബുദ്ധിമുട്ട് അറിയിക്കുകയും അനുഭവസമ്പത്തുള്ള നേതാവ് നയിക്കണമെന്ന് അഭിപ്രായമുയരുകയും ചെയ്താല്‍ വര്‍ക്കിങ് പ്രസിഡന്റ് മുന്‍ കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേലിന് അധ്യക്ഷന്റെ നറുക്കു വീണേക്കും. സുനേത്ര ഒഴിയുന്ന രാജ്യസഭാ സീറ്റ് മൂത്ത മകന്‍ പാര്‍ഥ് പവാറിന് നല്‍കാനാണു സാധ്യത. ബരാമതി ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭയിലെത്താന്‍ സുനേത്രയ്ക്ക് 6 മാസം സാവകാശമുണ്ട്. ഉപമുഖ്യമന്ത്രിസ്ഥാനത്ത് എത്തിയാലും അജിത് പവാര്‍ വഹിച്ചിരുന്ന ധനമന്ത്രിസ്ഥാനം ലഭിക്കാനിടയില്ല. അവസരം മുതലാക്കി സുപ്രധാനമായ ധനവകുപ്പ് ബിജെപി ഏറ്റെടുക്കാനുള്ള സാധ്യതയും തള്ളാനാകില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
