പത്തനംതിട്ട: മക്കൾക്ക് എന്തു വിഷമവും തുറന്നു പറയാനുള്ള അഭയകേന്ദ്രമായിരുന്നു നവീൻ ബാബു. 'അച്ഛനെ ഒരു വിജ്ഞാനകോശമായിട്ടായിരുന്നു ഞങ്ങൾ കണ്ടിരുന്നത്. ഒപ്പം നല്ലയൊരു സുഹൃത്തായും' -ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് നവീൻ ബാബുവിന്റെ മക്കളായ നിരഞ്ജനയും നിരുപമയും ഇത് പറഞ്ഞത്.
കണ്ണൂരിൽനിന്ന് അച്ഛൻ നാട്ടിലെത്തുമ്പോൾ കൂട്ടിക്കൊണ്ടുവരാൻ അമ്മ മഞ്ജുഷയ്ക്കൊപ്പം നിരഞ്ജനയും നിരുപമയും റെയിൽവേ സ്റ്റേഷനിലേക്കു പോകുമായിരുന്നു. അവരാണു വാഹനമോടിച്ചിരുന്നത്. 18 വയസ്സായപ്പോൾത്തന്നെ ലൈസൻസ് എടുപ്പിച്ചു. ഡ്രൈവിങ് പരിശീലിപ്പിച്ചതും അച്ഛനാണ്.
'നിങ്ങൾ പെൺകുട്ടികളാണ് എന്നപേരിൽ ഒരിടത്തും മാറിനിൽക്കരുത്. സ്വയംപര്യാപ്തത ശീലമാക്കണം.' അച്ഛനെ അത്രമേൽ സ്നേഹിച്ച ഈ കുട്ടികളിൽ ഈ വാക്കുകൾ ചെലുത്തിയ സ്വാധീനം ചെറുതായിരുന്നില്ല.
‘18–ാം വയസ്സിൽ പിഎസ്‌സി പരീക്ഷയെഴുതി പാസായി 23–ാം വയസ്സിൽ സർവീസിൽ പ്രവേശിച്ച ശേഷവും പഠനവും വായനയും അദ്ദേഹം തുടർന്നിരുന്നു. എന്തു വിഷയത്തിലും സംശയം ചോദിച്ചിരുന്നത് അച്ഛനോടാണ്’ – നിരഞ്ജന പറഞ്ഞു.
‘വായനയിൽ വലിയ താൽപര്യമുള്ള ആളായിരുന്നു അച്ഛൻ, എന്തുകിട്ടിയാലും ശ്രദ്ധാപൂർവം വായിക്കുമായിരുന്നു’– മക്കൾ പറഞ്ഞു. നല്ല വായനശീലമുള്ള അച്ഛനോട് എന്തുസംശയം ചോദിച്ചാലും ഉത്തരമുണ്ടാകുമെന്ന് മക്കൾക്കറിയാമായിരുന്നു. ഇംഗ്ലീഷിലെ മിക്കവാറും വാക്കുകളുടേയും അർഥം ഇവർ ചോദിക്കുന്നത് അച്ഛനോടായിരുന്നു. അദ്ഭുതപ്പെടുത്തുന്ന ഒരു നിഘണ്ടുവായിട്ട് അച്ഛനെ തോന്നിയിട്ടുണ്ടെന്ന് നിരഞ്ജന പറയുന്നു. ഓട്ടോമൊബൈലിൽ പോളിടെക്നിക് ഡിപ്ലോമക്കാരനാണ് നവീൻ ബാബു.
പഠനത്തിലും ജീവിതത്തിലും കുട്ടികൾ അത് പ്രാവർത്തികമാക്കി. നിരഞ്ജന ഫുഡ് ടെക്നോളജിയിൽ ബി.ടെക് കഴിഞ്ഞ് ജോലിക്ക് ശ്രമിക്കുന്നു. നിരുപമ നീറ്റ് കൗൺസലിങ് കാത്തിരിക്കുന്നു. അച്ഛന്റെ ആഗ്രഹത്തിനൊത്ത് പറന്നുയരാനുള്ള ശക്തിനേടുകയാണ് ഈ രണ്ട് പെൺകുഞ്ഞുങ്ങൾ!
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്