തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്ത് ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. തുടർനടപടികൾക്കായാണ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. റിപ്പോർട്ട് രഹസ്യസ്വഭാവമുള്ളതാണെന്നും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും കായികമന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു.
അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചട്ടങ്ങൾ പാലിച്ചിരുന്നോ, സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേടുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചത്. റിപ്പോർട്ടിലെ വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും സർക്കാർ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.
മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ കോണുകളിൽ നിന്ന് അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിരുന്നുവെന്നും മന്ത്രി പറഞ്ഞു. മെസിയെ കേരളത്തിലെത്തിക്കുന്നതിനേക്കാൾ കേരളത്തിൽ നിന്ന് കൂടുതൽ ‘മെസിമാരെ’ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഒ.ജെ. ജനീഷ് പ്രതികരിച്ചു.
മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനാണ് മെസിയെ കേരളത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. ഇതിന്റെ ഭാഗമായി അദ്ദേഹം സ്പെയിനിലെത്തി അർജന്റീന അധികൃതരുമായി ചർച്ച നടത്തിയിരുന്നു. മെസിയെ കേരളത്തിലെത്തിക്കാൻ 126 കോടി രൂപ ചെലവഴിച്ചെന്ന് അവകാശപ്പെട്ട് സ്പോൺസറും രംഗത്തെത്തിയിരുന്നു.
എന്നാൽ ഈ തുകയുമായി ബന്ധപ്പെട്ട് ജിഎസ്ടി അടച്ചിട്ടില്ലെന്ന ആരോപണം ഉയർന്നതോടെയാണ് വിവാദം ശക്തമായത്. പിന്നാലെയാണ് കായികവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. കായികവകുപ്പ് സെക്രട്ടറിയാണ് അന്വേഷണ റിപ്പോർട്ട് മന്ത്രിക്ക് കൈമാറിയത്. ഈ റിപ്പോർട്ടാണ് ഇപ്പോൾ മുഖ്യമന്ത്രിക്ക് കൈമാറിയിരിക്കുന്നത്.
റിപ്പോർട്ടിൽ ഗുരുതരമായ ആരോപണങ്ങളും കണ്ടെത്തലുകളുമുണ്ടെന്നാണ് വിവരം. അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതിനായി വ്യക്തമായ കരാർ ഉണ്ടായിരുന്നില്ലെന്നതാണ് പ്രധാന കണ്ടെത്തലുകളിലൊന്ന്. സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൂടുതൽ പരിശോധന ആവശ്യമാണെന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നതായാണ് വിവരം.
അർജന്റീന-ഓസ്‌ട്രേലിയ സൗഹൃദ മത്സരം കേരളത്തിൽ നടത്തുമെന്ന് കഴിഞ്ഞ നവംബർ 17ന് സ്പോൺസർമാരും സംസ്ഥാന സർക്കാരും പ്രഖ്യാപിച്ചിരുന്നു. അർജന്റീന ടീം കൊച്ചിയിലെത്തി ഓസ്‌ട്രേലിയക്കെതിരെ മത്സരം കളിക്കുമെന്നായിരുന്നു സംഘാടകരുടെ പ്രഖ്യാപനം. എന്നാൽ മത്സരം സംബന്ധിച്ച തുടർനടപടികളും മെസിയുടെ കേരള സന്ദർശനവും പിന്നീട് അനിശ്ചിതത്വത്തിലാവുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
