കോഴിക്കോട്: ചരിത്രത്തിലാദ്യമായി കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകാൻ സഹകരണ സംഘം. കോഴിക്കോട് കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘമാണ് പൊതുനന്മ ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ ബസ് വാങ്ങുന്നതിനായി ഗതാഗത മന്ത്രി സി.പി. ജോണിന് കൈമാറിയത്.
കോഴിക്കോട് നിന്ന് പാലക്കാട് ജില്ലയിലെ പറമ്പിക്കുളത്തേക്ക് മുതലമട വഴി നേരിട്ടുള്ള കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കണമെന്നാണ് സംഘത്തിന്റെ ആവശ്യം. നിലവിൽ ഈ റൂട്ടിൽ നേരിട്ട് ബസ് സർവീസ് ഇല്ല.
സംഘം ഡയറക്ടറും എംവിആർ കാൻസർ സെന്റർ ചെയർമാനുമായ സി.എൻ. വിജയകൃഷ്ണൻ 2021ൽ പാലക്കാട് നെന്മാറയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച സമയത്ത് മുതലമട മേഖലയിലെ യാത്രാദുരിതം നേരിട്ട് മനസ്സിലാക്കിയതോടെയാണ് ബസ് സർവീസ് എന്ന ആശയം മുന്നോട്ടുവന്നത്.
പറമ്പിക്കുളം മേഖലയിലെ ജനങ്ങൾക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി മുതലമടയിലെത്താനുള്ള യാത്രാപ്രശ്നത്തിന് പുതിയ സർവീസ് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ഇതോടൊപ്പം റൂട്ടിലെ വിനോദസഞ്ചാര സാധ്യതകൾക്കും കൂടുതൽ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.
കെഎസ്ആർടിസിക്ക് സഹായം നൽകുന്നതിനായി സഹകരണ സംഘങ്ങൾക്ക് പൊതുനന്മ ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകുന്ന തീരുമാനം ഉടൻ ഉണ്ടാകാനിരിക്കെയാണ് കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘത്തിന്റെ നടപടി. പഞ്ചായത്തുകൾക്കും എംഎൽഎമാർക്കും അവരുടെ ഫണ്ട് ഉപയോഗിച്ച് ആവശ്യമായ സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസി ബസുകൾ ഇറക്കാനും അനുമതി നൽകാൻ ആലോചനയുണ്ട്.
ഇത്തരത്തിൽ വിവിധ മേഖലകളിലേക്ക് 2000 പുതിയ കെഎസ്ആർടിസി ബസുകൾ നിരത്തിലിറക്കുകയാണ് ലക്ഷ്യമിടുന്നത്. പുതിയ മാതൃക യാഥാർഥ്യമായാൽ പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് കെഎസ്ആർടിസി സർവീസുകൾ വർധിപ്പിക്കാൻ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
