തിരുവനന്തപുരം: മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കാണാതായ മത്സ്യത്തൊഴിലാളികളായ ഷിജിനെയും ജോണിനെയും കണ്ടെത്താൻ തമിഴ്നാട് സർക്കാരിന്റെ സഹായം തേടി കേരളം. ഇരുവരെയും കാണാതായി 12-ാം ദിവസം പിന്നിടുമ്പോഴാണ് സർക്കാർ തമിഴ്നാടിന്റെ സഹായം തേടുന്നത്.
തമിഴ്നാട്ടിലെ നാല് ജില്ലകളിലെ കളക്ടർമാരോട് സഹായം അഭ്യർഥിച്ച് ജില്ലാ കളക്ടർ അനുകുമാരി കത്തയച്ചു. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, രാമനാഥപുരം ജില്ലാ കളക്ടർമാർക്കാണ് കത്തയച്ചത്. മുംബൈയിലെ മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെന്ററിനും ജില്ലാ കളക്ടർ കത്തയച്ചിട്ടുണ്ട്.
ജോണിനായി രാമേശ്വരം ഭാഗത്ത് കൂടി തിരച്ചിൽ നടത്തണമെന്ന കുടുംബത്തിന്റെ ആവശ്യത്തെ തുടർന്നാണ് തമിഴ്നാട് സർക്കാരിന്റെ സഹായം തേടിയത്.
അതേസമയം, മുതലപ്പൊഴിയിൽ കാണാതായ ഷിജിനായുള്ള തിരച്ചിൽ പുനരാരംഭിച്ചു. നാവികസേനയുടെ നേതൃത്വത്തിലാണ് ഇന്ന് തിരച്ചിൽ നടക്കുന്നത്. നാവികസേനയുടെ ഐഎൻഎസ് കൽപ്പേനി മുതലപ്പൊഴിയിൽ എത്തിയിട്ടുണ്ട്. നേവിയുടെ സ്കൂബ ഡൈവിംഗ് സംഘവും ഇന്ന് തിരച്ചിലിൽ പങ്കെടുക്കും. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും തിരച്ചിലിന്റെ ഭാഗമാകും.
വ്യാപക പ്രതിഷേധങ്ങൾക്കൊടുവിൽ ഷിജിന്റെയും ജോണിന്റെയും വീടുകളിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറും തിങ്കളാഴ്ച സന്ദർശനം നടത്തിയിരുന്നു. കാണാതായവരുടെ കുടുംബങ്ങൾ മന്ത്രിമാരോട് ആശങ്കകൾ പങ്കുവെച്ചിരുന്നു. തിരച്ചിൽ ഊർജിതമാക്കുമെന്ന് മന്ത്രിമാർ ഉറപ്പ് നൽകിയിരുന്നു.
ഇതിനിടെ നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലും മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശനം നടത്തിയിരുന്നു. പരമാവധി സംവിധാനങ്ങൾ ഉപയോഗിച്ചുള്ള തിരച്ചിലാണ് നടക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ജോണിന്റെ വീട്ടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സന്ദർശനം നടത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിൽ സർക്കാരിന് വീഴ്ച സംഭവിച്ചെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിന് ബിജെപി നേതാവിനോട് സഹായം തേടിയത് വിചിത്രമായ നടപടിയാണെന്നും പിണറായി വിജയൻ വിമർശിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
