കൊച്ചി: വേടന്റെ (ഹിരൺദാസ് മുരളി) അറസ്റ്റും തുടർന്നുണ്ടായ പ്രതികരണത്തിലും റേഞ്ച് ഓഫിസർക്ക് എതിരെ നടപടിക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ.
പുലിപ്പല്ലുമായി വേടനെ അറസ്റ്റ് ചെയ്തതിൽ മാധ്യമങ്ങളോടുള്ള പ്രതികരണം അതിരുവിട്ടെന്നു കാട്ടി, കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ ആർ.അതീഷിനെതിരെ നടപടിയെടുക്കാൻ നീക്കമുണ്ട്.
കേസെടുത്തതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ പാലിച്ചെങ്കിലും വേടനെപ്പറ്റി മാധ്യമങ്ങളുടെ മുന്നിൽ അതീഷ് നടത്തിയ വെളിപ്പെടുത്തലുകൾ അതിരുവിട്ടെന്നാണു മന്ത്രിക്കു വനം മേധാവി സമർപ്പിച്ച റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി ആലോചിക്കുന്നത്.
അതീഷിനെ അന്വേഷണച്ചുമതലയിൽ നിന്നു മാറ്റുകയും സ്ഥലംമാറ്റുകയും ചെയ്തേക്കും എന്നാണു സൂചന. എന്നാൽ, വനംവകുപ്പിലെ പ്രമുഖ സർവീസ് സംഘടനകളിലൊന്നായ കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റാണ് അതീഷ്. ഇതുകൊണ്ടുതന്നെ കർശന നടപടി ഒഴിവാക്കണമെന്നുള്ള ശക്തമായ സമ്മർദവും വകുപ്പിനുമേലുണ്ട്.
എന്നാൽ, സെലിബ്രിറ്റിയുടെ അറസ്റ്റ് കൈകാര്യം ചെയ്യുന്നതിലെ പരിഭ്രമവും പരിചയക്കുറവുമാണ് അതീഷിന്റെ പ്രതികരണം കൈവിട്ടുപോകാൻ കാരണമെന്നും കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ വീഴ്ചയില്ലെന്നു വ്യക്തമായ സാഹചര്യത്തിൽ കടുത്ത നടപടികൾ ഒഴിവാക്കണമെന്നുമാണു റേഞ്ചേഴ്സ് അസോസിയേഷന്റെ നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്