തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി മുൻമന്ത്രി വി. ശിവൻകുട്ടി. ഇത് അതീവ ഗൗരവമുള്ള വിഷയമാണെന്നും നിലവിൽ നഗരസഭ ഭരണപ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കൗൺസിൽ യോഗങ്ങളിൽ ഹാജരാകാതിരുന്ന ബിജെപി കൗൺസിലർ കാപ്പ കേസിൽ ജയിലിലാണെന്നും, അതിനൊപ്പം 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞയും കോടതി റദ്ദാക്കിയതോടെ സ്ഥിതി കൂടുതൽ സങ്കീർണ്ണമായെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
സത്യപ്രതിജ്ഞ അസാധുവായ കൗൺസിലർമാർ പങ്കെടുത്ത കൗൺസിൽ യോഗങ്ങളിലെ തീരുമാനങ്ങൾക്ക് നിയമസാധുതയുണ്ടോ എന്നത് ഇപ്പോൾ നിർണായക ചോദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി മേയർ അടക്കമുള്ളവർ പങ്കെടുത്ത യോഗങ്ങളിലെ തീരുമാനങ്ങൾക്കും ഇതോടെ സംശയം ഉയരുന്നുണ്ടെന്നും, നഗരസഭയിലെ പ്രതിസന്ധിയിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. കൗൺസിൽ യോഗങ്ങൾ നീട്ടിക്കൊണ്ടുപോകുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ നടപടി വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ നടത്തിയതാണ് ബിജെപി കൗൺസിലർമാർക്കെതിരെ കോടതി നടപടി സ്വീകരിക്കാൻ കാരണമായത്. ‘ഗുരുദേവ നാമത്തിൽ’, ‘ഉദിയന്നൂർ ദേവിയുടെ നാമത്തിൽ’, ‘ഭാരത മാതാവിന്റെ നാമത്തിൽ’, ‘എന്റെ പ്രസ്ഥാനത്തിലെ ബലിദാനികളുടെ പേരിൽ’ തുടങ്ങിയ പരാമർശങ്ങളോടെയാണ് കൗൺസിലർമാർ സത്യപ്രതിജ്ഞ നടത്തിയതെന്നാണ് ഹർജിയിലെ ആരോപണം. ഈ സത്യപ്രതിജ്ഞ ഭരണഘടനാപരമായ മാനദണ്ഡങ്ങൾ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി അത് റദ്ദാക്കിയത്.
ഇതേസമയം, സമാന വിഷയത്തിൽ കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. പാലക്കാട് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം സുനിൽ ചുവട്ടുപാടം ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്നാണ് കോടതി നടപടി സ്വീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
