മലപ്പുറം: നിലമ്പൂർ എടക്കരയിൽ ഡ്യൂട്ടി സമയത്ത് മദ്യലഹരിയിൽ സഹപ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. നിലമ്പൂർ നോർത്ത് ഡിവിഷനിലെ വാണിയമ്പുഴ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ടി. അജികുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ടിജോ ജോസഫ് എന്നിവർക്കെതിരെയാണ് നടപടി.
നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡി.എഫ്.ഒ) പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ ഉത്തരവിറക്കിയത്.
ഡ്യൂട്ടി സമയത്ത് മദ്യലഹരിയിലായിരുന്ന ടി. അജികുമാർ വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലുണ്ടായിരുന്ന സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.സി. സന്തോഷ്, വി. മനോജ്, പി. ചന്ദ്രൻ, ദിവസവേതന വാച്ചറായ രതീഷ് എന്നിവരെ മർദ്ദിച്ചെന്നാണ് കണ്ടെത്തൽ.
സംഭവത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ടിജോ ജോസഫ് അക്രമത്തിന് ഒത്താശ ചെയ്യുകയും സഹകരിക്കുകയും ചെയ്തതായി പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
മർദ്ദനവിവരം ലഭിച്ചതിനെ തുടർന്ന് ഡി.എഫ്.ഒയുടെ പ്രത്യേക നിർദേശപ്രകാരം നിലമ്പൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസറും റിസർവ് ഫോഴ്സ് റേഞ്ച് ഫോറസ്റ്റ് ഓഫീസറും വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെത്തി തെളിവെടുപ്പ് നടത്തി. തുടർന്ന് നടത്തിയ വകുപ്പുതല അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.
സംഭവത്തിൽ വിശദമായ വകുപ്പുതല അന്വേഷണം തുടരുകയാണെന്നും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും വനം വകുപ്പ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
