തൃശൂർ: തളിക്കുളത്ത് ദേശീയപാതയ്ക്ക് സമീപമുള്ള ഓയിൽ ആൻഡ് ഫ്ലവർ മില്ലിൽ വൻ തീപിടിത്തം. വെളിച്ചെണ്ണ, കൊപ്ര, മുളക്, മല്ലി, വിൽപ്പനയ്ക്കായി പായ്ക്ക് ചെയ്ത് സൂക്ഷിച്ചിരുന്ന വിവിധ മസാലപ്പൊടികൾ, യന്ത്രസാമഗ്രികൾ എന്നിവ കത്തിനശിച്ചു. തീപിടിത്തത്തിൽ ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ആണ് പ്രാഥമിക കണക്ക്.
ഇടശേരിക്കും പത്താം കല്ലിനും ഇടയിൽ പോക്കാകില്ലത്ത് മുഹമ്മദ് സലിയുടെ വീടിന് സമീപത്തെ മില്ലിലാണ് അപകടമുണ്ടായത്. പ്രവർത്തനം അവസാനിപ്പിച്ച് അടച്ചിട്ടിരുന്ന സ്ഥാപനത്തിൽ നിന്ന് തീ ഉയരുന്നത് ഉടമയാണ് ആദ്യം ശ്രദ്ധിച്ചത്. ഉടൻ തന്നെ സമീപവാസികളെ വിളിച്ചുകൂട്ടി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വൈദ്യുതി ഇല്ലാതിരുന്നതിനാൽ മോട്ടോർ പ്രവർത്തിപ്പിച്ച് വെള്ളം പമ്പ് ചെയ്യാൻ കഴിഞ്ഞില്ല.
തുടർന്ന് ടാപ്പിൽ നിന്ന് ചെറിയ ഹോസ് ഉപയോഗിച്ച് വെള്ളം ഒഴിച്ച് തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. തീയുടെ ചൂടിൽ സ്ഥാപനത്തിന്റെ ഗ്ലാസ് ചില്ലുകൾ പൊട്ടിത്തെറിച്ചതോടെ സ്ഥിതി കൂടുതൽ ഗുരുതരമായി.
വിവരം ലഭിച്ചതിനെ തുടർന്ന് നാട്ടിക അഗ്‌നിരക്ഷാ നിലയത്തിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ എൻജിനുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രാവിലെ എട്ടേകാലോടെ തീ പൂർണമായും അണച്ചു.
പ്രാഥമിക നിഗമനപ്രകാരം വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് കരുതുന്നത്. മില്ലിൽ സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണയിലേക്ക് തീ പടർന്നതോടെയാണ് അഗ്‌നിബാധയുടെ വ്യാപ്തി വർധിച്ചതെന്ന് അധികൃതർ അറിയിച്ചു.
നാട്ടിക അഗ്‌നിരക്ഷാ നിലയത്തിലെ എസ്.എഫ്.ആർ.ഒ കൃഷ്ണരാജിന്റെ നേതൃത്വത്തിൽ എഫ്.ആർ.ഒമാരായ വിഷ്ണുദാസ്, കൃഷ്ണപ്രസാദ്, ബൈജു, ഡ്രൈവർമാരായ അരുണ്‍, അജോ, ഹോംഗാർഡുമാരായ സുനിൽ, ശ്രീകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. സംഭവത്തിൽ അഗ്‌നിരക്ഷാ വകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
