തിരുവനന്തപുരം: വിമാനത്തിലുണ്ടായിരുന്ന കുട്ടിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് ദുബായ്-തിരുവനന്തപുരം വിമാനം അടിയന്തരമായി മസ്‌കറ്റിലിറക്കി. ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന എമിറേറ്റ്‌സ് വിമാനമാണ് അടിയന്തരമായി ഇറക്കിയത്.
തിരുവനന്തപുരം സ്വദേശികളുടെ കുട്ടിക്കാണ് ശാരീരികാസ്വസ്ഥതയുണ്ടായത്. ഇതേത്തുടര്‍ന്ന് തിരുവനന്തപുരത്ത് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് ഇറങ്ങേണ്ടിയിരുന്ന വിമാനം അഞ്ച് മണിക്കൂര്‍ വൈകിയാണ് എത്തിയത്. വിമാനം മൂന്നുമണിക്ക് എത്തിയശേഷം തിരികെ നാലോടെയാണ് സാധാരണ ദുബായിലേക്ക് തിരികെ പുറപ്പെടുക.
മസ്‌ക്കറ്റില്‍ നിന്ന് വിമാനം തിരുവനന്തപുരത്തേക്ക് എത്താന്‍ വൈകുമെന്നതിനെത്തുടര്‍ന്ന് എമിറേറ്റ്‌സ് വിമാന കമ്പനി അധികൃതര്‍ സെക്യൂരിറ്റി മേഖലയിലുണ്ടായിരുന്ന 330 യാത്രക്കാരെയും നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റി. വിമാനം രാവിലെ എട്ടോടെ എത്തിയെങ്കിലും ക്യാബിന്‍ ക്രൂവിന്റെ ജോലി സമയം കഴിഞ്ഞതിനെത്തുടര്‍ന്ന് ദുബായിലേക്കുളള തുടര്‍യാത്ര റദ്ദാക്കി.
ക്യാബിന്‍ ക്രൂവിനെയും വിശ്രമിക്കുന്നതിന് ഹോട്ടലുകളിലേക്ക് മാറ്റി. തുടര്‍ന്ന് രാത്രി 10.30 ഓടെ വിമാനം 330 യാത്രക്കാരുമായി ദുബായിലേക്ക് പുറപ്പെട്ടുവെന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ എമിറേറ്റ് വിമാന കമ്പനി അധികൃതര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
