കൊച്ചി: ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന മംഗള എക്‌സ്പ്രസ് ട്രെയിനില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ കരാര്‍ കമ്പനിക്കെതിരെ ശക്തമായ നടപടിയുമായി ഐആര്‍സിടിസി. ഭക്ഷണ വിതരണത്തിന്റെ ചുമതലയുണ്ടായിരുന്ന സ്വകാര്യ കമ്പനിക്ക് 5 ലക്ഷം രൂപ പിഴ ചുമത്തി.
ഡല്‍ഹിയില്‍ നിന്ന് പഠനയാത്ര കഴിഞ്ഞ് തൃശൂരിലേക്ക് മടങ്ങുകയായിരുന്ന 80-ഓളം വരുന്ന വിദ്യാര്‍ഥികളുടെ സംഘത്തിലെ 30 ഓളം പേര്‍ക്കാണ് ട്രെയിനില്‍ നിന്നുള്ള ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥതയും ഛര്‍ദിയും അനുഭവപ്പെട്ടത്. യാത്ര മധ്യപ്രദേശില്‍ എത്തിയപ്പോഴായിരുന്നു സംഭവം.
കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ട്രെയിന്‍ ഖണ്ട്വാ സ്റ്റേഷനില്‍ എത്തിയപ്പോള്‍ റെയില്‍വേ അധികൃതര്‍ ഉടന്‍ തന്നെ അടിയന്തര വൈദ്യസഹായം ലഭ്യമാക്കി. പ്രാഥമിക അന്വേഷണത്തില്‍ ഭക്ഷണ വിതരണത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.
സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്ത ഭക്ഷണത്തിന്റെ സാംപിളുകള്‍ ശേഖരിച്ച് കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അംഗീകൃത ലാബിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം ഈ ബാച്ചില്‍ നിന്നുള്ള ഭക്ഷണം കഴിച്ച മറ്റു യാത്രക്കാരില്‍ നിന്ന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ഐആര്‍സിടിസി അറിയിച്ചു. ലാബ് പരിശോധനാ ഫലം പുറത്തുവന്ന ശേഷം കമ്പനിക്കെതിരെ കൂടുതല്‍ കര്‍ശന നടപടികളിലേക്ക് കടക്കാനാണ് റെയില്‍വേയുടെ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
