തിരുവനന്തപുരം: ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടി ഇപ്പോഴും ഗുരുതര മാനസികാഘാതത്തിൽ നിന്ന് പൂർണമായി മുക്തനായിട്ടില്ലെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. കുട്ടിയുടെ ചികിത്സയും ഭാവി സുരക്ഷയും ഉറപ്പാക്കാൻ സർക്കാർ പ്രത്യേക സഹായപദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രഖ്യാപിച്ച ധനസഹായത്തിന്റെ 50 ശതമാനം കുട്ടികളുടെ പേരിൽ ബാങ്കിൽ ഫിക്‌സഡ് ഡിപ്പോസിറ്റായി നിക്ഷേപിക്കുമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ കുട്ടികൾക്ക് എല്ലാ മാസവും 5,000 രൂപ വീതം നൽകുമെന്നും പഠനച്ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വിഷയത്തിൽ പ്രതികരിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഷിബു ബേബി ജോൺ വിമർശിച്ചു. ചികിത്സയിൽ കഴിയുന്ന കുട്ടിയെ സന്ദർശിച്ചത് സ്വാഗതാർഹമാണെങ്കിലും, പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ സ്വന്തം ജില്ലയിൽ മാത്രം 22 പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതായി മന്ത്രി ചൂണ്ടിക്കാട്ടി.
“അന്ന് ആ കുടുംബങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ വീട്ടിലെങ്കിലും പോയിരുന്നെങ്കിൽ ഇന്ന് ഈ വിമർശനങ്ങൾ ഉന്നയിക്കേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നില്ല,” എന്ന് ഷിബു ബേബി ജോൺ പറഞ്ഞു.
നേരത്തെ വനംവകുപ്പിന്റെ പ്രവർത്തനങ്ങളെ വിമർശിച്ച് പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ മൂലം നിരവധി ജീവനുകൾ നഷ്ടപ്പെട്ടതായും വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായും അദ്ദേഹം പറഞ്ഞിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കേണ്ട സർക്കാർ ആവശ്യമായ ഇച്ഛാശക്തി കാണിക്കുന്നില്ലെന്ന ആശങ്ക ജനങ്ങൾക്കിടയിൽ ശക്തമാണെന്നും പിണറായി വിജയൻ ആരോപിച്ചിരുന്നു.
ഈ വിമർശനങ്ങൾക്കുള്ള മറുപടിയായാണ് ഷിബു ബേബി ജോൺ പ്രതിപക്ഷ നേതാവിനെതിരെ ശക്തമായ തിരിച്ചടിയുമായി രംഗത്തെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
