തിരുവനന്തപുരം: കെഎസ്ആർടിസി വിദ്യാർത്ഥി പാസ് പുതുക്കുന്നതിനുള്ള ഓൺലൈൻ ചാർജ് 10 രൂപയിൽ നിന്ന് 110 രൂപയായി വർധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ രംഗത്ത്. പുതിയ ചാർജ് വർധന വിദ്യാർത്ഥികളോടുള്ള വഞ്ചനയും നീതികേടുമാണെന്ന് സംഘടനയുടെ സംസ്ഥാന നേതൃത്വം ആരോപിച്ചു.
കഴിഞ്ഞ അധ്യയന വർഷം വരെ വെറും 10 രൂപ നൽകി ഓൺലൈനായി വിദ്യാർത്ഥി പാസ് പുതുക്കാൻ സാധിച്ചിരുന്ന സാഹചര്യത്തിലാണ് ഒറ്റയടിക്ക് 110 രൂപയായി ചാർജ് ഉയർത്തിയതെന്ന് എസ്‌എഫ്‌ഐ ചൂണ്ടിക്കാട്ടുന്നു. പൂർണമായും ഡിജിറ്റൽ സംവിധാനത്തിലൂടെ ലഭിച്ചിരുന്ന സേവനത്തിന് പതിനൊന്നിരട്ടി ഫീസ് വർധന ഏർപ്പെടുത്തിയത് സാധാരണ കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നാണ് സംഘടനയുടെ വിമർശനം.
കേരളത്തിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് സ്കൂളുകളിലേക്കും കോളേജുകളിലേക്കും യാത്ര ചെയ്യാൻ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നത്. കുറഞ്ഞ നിരക്കിൽ വിദ്യാർത്ഥി പാസ് അനുവദിച്ചിരുന്ന നയം വിദ്യാഭ്യാസ അവകാശത്തെ സംരക്ഷിക്കുന്നതായിരുന്നു. എന്നാൽ നിലവിലെ തീരുമാനം വിദ്യാർത്ഥികളുടെ യാത്രാവകാശത്തെയും വിദ്യാഭ്യാസ സൗകര്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് എസ്‌എഫ്‌ഐയുടെ നിലപാട്.
വിദ്യാർത്ഥി പാസ് പുതുക്കൽ ചാർജ് കുത്തനെ വർധിപ്പിച്ച തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന് എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദും സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവും ആവശ്യപ്പെട്ടു. തീരുമാനം പിൻവലിക്കാത്ത പക്ഷം വിദ്യാർത്ഥികളെ അണിനിരത്തി സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
