തിരുവനന്തപുരം: സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ യുഡിഎഫ് യോഗത്തിലും ബോർഡ്–കോർപ്പറേഷൻ അധ്യക്ഷ സ്ഥാനങ്ങളുടെ വിഭജനത്തിൽ വിശദമായ ചർച്ച നടത്താനായില്ലെന്ന് റിപ്പോർട്ട്. വിഷയത്തിൽ ഉഭയകക്ഷി ചർച്ചകൾ നടത്താൻ തീരുമാനിച്ചാണ് യോഗം പിരിഞ്ഞത്. ഇതിനിടെ വിവിധ സ്ഥാനങ്ങളിലേക്ക് കോൺഗ്രസ് നേതാക്കളുടെ അവകാശവാദവും ശക്തമായിട്ടുണ്ട്.
കെപിസിസിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള ചർച്ചകൾക്കൊപ്പം തന്നെ ബോർഡ്–കോർപ്പറേഷൻ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള പരിഗണനകളും കോൺഗ്രസിൽ നടക്കുകയാണ്. കെപിസിസി മാധ്യമവിഭാഗത്തിലെ ദീപ്തി മേരി വർഗീസും സിപിഎമ്മിൽ നിന്ന് കോൺഗ്രസിലെത്തിയ ഐഷ പോറ്റിയും വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് താൽപര്യം അറിയിച്ചതായാണ് വിവരം.
കൊച്ചി കോർപ്പറേഷൻ അംഗമായ ദീപ്തി മേരി വർഗീസിന് പാർട്ടിയിൽ പ്രധാനപ്പെട്ട സ്ഥാനമാണ് കൂടുതൽ താൽപര്യമെന്നാണ് സൂചന. അത് ലഭിച്ചില്ലെങ്കിൽ വനിതാ കമ്മീഷൻ അധ്യക്ഷ പോലുള്ള പ്രമുഖ പദവി വേണമെന്നാണ് ആവശ്യം. കൊട്ടാരക്കരയിൽ കെ.എൻ. ബാലഗോപാലിനെതിരെ ശക്തമായ മത്സരം കാഴ്ചവച്ച ഐഷ പോറ്റിയെ വനിതാ കമ്മീഷൻ അധ്യക്ഷയാക്കുന്നതിനോട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് താൽപര്യമുണ്ടെന്നും സൂചനയുണ്ട്.
മത്സരത്തിൽ നിന്ന് മാറിനിന്ന കെ. ബാബുവിനെ ജിസിഡിഎ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും വിവരമുണ്ട്. അതേസമയം, ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തിനായി സിനിമാ മേഖലയിലെ പ്രമുഖരുടെ സമ്മർദവും ശക്തമാണ്. ഐഎഫ്എഫ്കെയുടെ ഒരുക്കങ്ങൾ ആരംഭിക്കേണ്ട സമയം കഴിഞ്ഞിട്ടും അധ്യക്ഷനെ തീരുമാനിക്കാൻ കഴിയാത്തത് സർക്കാരിന് മുന്നിലെ വെല്ലുവിളിയാണ്.
കെപിസിസി അധ്യക്ഷനും രണ്ട് വർക്കിങ് പ്രസിഡന്റുമാരും മന്ത്രിമാരായതോടെ പാർട്ടി പ്രവർത്തനം സജീവമല്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. പുതിയ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഷാഫി പറമ്പിലിന്റെ പേര് കെ.സി. വിഭാഗം മുന്നോട്ടുവയ്ക്കുമ്പോൾ, ജോസഫ് വാഴക്കന്റെ പേരുമായി രമേശ് ചെന്നിത്തല വിഭാഗവും രംഗത്തുണ്ട്. ബെന്നി ബെഹനാൻ, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ നേതാക്കളും നീക്കങ്ങളിൽ സജീവമാണ്. അധ്യക്ഷ സ്ഥാനത്തെ തർക്കം രൂക്ഷമായതോടെ മറ്റ് സ്ഥാനങ്ങളിലെ ചർച്ചകളും വഴിമുട്ടിയെന്നാണ് വിവരം.
അതേസമയം, യുഡിഎഫിലെ ഘടകകക്ഷികളിലും വിവിധ പദവികൾക്കായുള്ള അവകാശവാദം ശക്തമാണ്. ഭരണപരിഷ്കരണ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് പി.ജെ. ജോസഫിനും എം.കെ. മുനീറിനുമായി ഇരു പാർട്ടികളും രംഗത്തുണ്ട്. മുനീറിനെ വയോജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ട്.
കാബിനറ്റ് റാങ്കോടെയുള്ള പദവി കെ.പി.എ. മജീദിന് നൽകണമെന്നാണ് മുസ്ലിം ലീഗിന്റെ ആവശ്യം. രണ്ടര വർഷത്തിന് ശേഷം മന്ത്രിയാക്കാമെന്ന ധാരണയുള്ള മാണി സി. കാപ്പൻ നോർക്ക വൈസ് ചെയർമാൻ സ്ഥാനമാണ് പ്രതീക്ഷിക്കുന്നത്. ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പോലുള്ള പദവിയിലാണ് ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജന് താൽപര്യമെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
