ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ ഭരണകൂടവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമമായ ഇറാന്‍വയര്‍ ആണ് വിവരം പുറത്തുവിട്ടത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയും ഇറാന്റെ ഭരണസിരാകേന്ദ്രങ്ങളില്‍ ഈ അഭ്യൂഹം ശക്തമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന യുഎസ്-ഇസ്രയേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തില്‍ മുജ്തബയ്ക്കും ഗുരുതരമായി പരുക്കേല്‍ക്കുകയും മുഖത്തിന് വൈകല്യം സംഭവിക്കുകയും ചെയ്തു. പിതാവിന്റെ വിയോഗത്തിന് ശേഷം പരമോന്നത പദവിയിലെത്തിയെങ്കിലും സുരക്ഷാ ഭീഷണികള്‍ കാരണം അദ്ദേഹം പൂര്‍ണമായും ഒളിവില്‍ കഴിയുകയാണ്. അധികാരമേറ്റെടുത്ത ശേഷം പൊതുവേദികളില്‍ എത്തുകയോ ജനങ്ങളെ അഭിസംബോധന ചെയ്യുകയോ ചെയ്തിട്ടില്ല.
ഇസ്രയേല്‍ ആക്രമണം ഭയന്ന് അതീവ സുരക്ഷിതമായ കേന്ദ്രത്തിലാണ് ആയത്തുല്ല അലി ഖമേനി ഉള്ളത്. മധ്യസ്ഥരുടെ ശൃംഖല വഴിയാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നത്. നിലവില്‍ അദ്ദേഹവുമായി നേരിട്ട് ബന്ധപ്പെടുക പ്രയാസമാണെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ തത്സമയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. എഴുതി തയ്യാറാക്കിയ പ്രസ്താവനകള്‍ മാത്രമാണ് നിലവില്‍ പുറത്തുവരുന്നത്.
അതേസമയം, മുജ്തബ ആയത്തുല്ല അലി ഖമേനി ഇറാനില്‍ ഇല്ലെന്ന് ജൂലൈയില്‍ സൗദി മാധ്യമമായ അല്‍-ഹദത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വ്യോമാക്രമണത്തില്‍ അദ്ദേഹത്തിന് സാരമായ പരുക്കേറ്റതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം തള്ളിയ ഇറാന്‍ ആരോഗ്യ മന്ത്രാലയം മുജ്തബയുടെ പരുക്കുകള്‍ നിസാരമാണെന്നും അദ്ദേഹം രാജ്യത്തിന്റെ തന്ത്രപ്രധാന തീരുമാനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കുന്നുണ്ടെന്നുമാണ് വിശദീകരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
