ഉപ്പ മൺമറഞ്ഞിട്ട് ഈ ഡിസംബർ 3ന് 45 വർഷമാകുന്നു. വർഷങ്ങളായി മനസ്സിൽ താലോലിച്ചു നടക്കുന്ന ഒന്നാണ്, ഉപ്പ അന്ത്യവിശ്രമം കൊള്ളുന്നേടത്ത് സ്വന്തം അന്ത്യവിശ്രമം വേണമെന്ന്. പക്ഷേ ഉപ്പയുടെ കബറിന് മൂന്ന് മക്കൾ അവകാശികളായിട്ടുണ്ട്. അതിൽ മൂത്ത സഹോദരൻ, മുഹമ്മദുണ്ണി കുറച്ചകലെയാണ് കുടുംബവുമൊത്ത് വാസം. ഇളയവൻ സെയ്തുവിനോട് ആ ആഗ്രഹം സൂചിപ്പിച്ചെങ്കിലും, വ്യക്തമായ പ്രതികരണം ലഭിച്ചില്ല.
ആലോചിച്ചപ്പോൾ ഉപ്പ തനിക്ക് പിതാവ് മാത്രമായിരുന്നെങ്കിൽ, സെയ്തുവിന് ഉപ്പ പിതാവും മാതാവുമായിരുന്നു. കാരണം അവന് അഞ്ചു വയസ്സുള്ളപ്പോഴാണ് അവനെ ഉമ്മയുടെ അരികിൽ നിന്നെടുത്ത് മലേഷ്യയിലേക്ക് കൊണ്ടുപോയത്, ഉപ്പ മലേഷ്യയിലാണ് ജോലി ചെയ്തിരുന്നത്. അന്നത്തെ നിയമമനുസരിച്ച് മലേഷ്യൻ പൗരർക്ക് അവരുടെ ആറ് വയസ്സിനു താഴെയുള്ള മക്കളെ കൊണ്ടുപോകാം. മലേഷ്യൻ പൗരനായ ഉപ്പ ആ അവസരം വിനിയോഗിച്ചു. പിന്നെ
പ്രായപൂർത്തിയാകുന്നതുവരെഅവന്റെ എല്ലാമെല്ലാം ഉപ്പയായിരുന്നു. ആ സ്ഥിതിക്ക് അവനല്ലേ
യഥാർത്ഥ അവകാശി?
സംശയനിവാരണത്തിന് ഞാലിൽ പള്ളിയിലെ ഉസ്താദിനെ സമീപിച്ചു. ഉസ്താദ് കാര്യങ്ങൾ ശ്രദ്ധിച്ച ശേഷം പറഞ്ഞു: 'ജ്യേഷ്ഠന്റെ അഭീഷ്ടത്തിന് എതിരായി അനുജൻ ഒന്നും പറഞ്ഞില്ലല്ലോ...?'
ഉപ്പ് ചിലപ്പോൾ ആറ് മാസത്തോളം നാട്ടിലുണ്ടാവും. ആ കാലയളവിൽ ഉപ്പ പാടത്തും പറമ്പിലും പണിയെടുപ്പിക്കും. അതിനിടെ ഞാനും ഉപ്പയും തമ്മിൽ ഒന്നു രണ്ടു അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ട്. അതിലൊന്ന് പെങ്ങന്മാർ, കൂട്ടുകാരികളുമായി പശുവിന് ആമ്പൽ തീറാ ശേഖരിക്കാൻ പുഞ്ചപ്പാടത്തേക്ക് പോകുന്നുണ്ട്. അവർക്കൊപ്പം എനിക്കും പോകണം, ഉപ്പ അടഞ്ഞു.
ഉപ്പയെ ശ്രദ്ധിക്കാതെ ഞാൻ സോദരിമാരുടെ പിന്നാലെ ഓടി. ഉപ്പ് പുറകെയും. കൗമാരക്കാരനായ എനിക്കൊപ്പം ഉപ്പയെത്താൻ, അല്പം പ്രയാസപ്പെടേണ്ടിവന്നെങ്കിലും, എന്നെ പിടിച്ചു വീട്ടിലേക്കു കൊണ്ടുവന്നു. തുടർന്നു രണ്ടു കയ്യും കെട്ടി അടിക്കാനുളള ശ്രമമായി. എപ്പോഴും
ഉമ്മറത്തുണ്ടാവാറുള്ള ഉമ്മയുടെ നിഴൽ ആ ഭാഗത്തൊന്നും കണ്ടില്ല. ഭാഗ്യത്തിന് അപ്പോൾ വീട്ടിലേക്ക് വന്ന, അയൽവാസിയും ഉപ്പയുടെ സുഹൃത്തുമായ ഊക്കയിൽ അയമുണ്ണി ഹാജി, 'എന്താ മൊയ്തു നീ കാണിക്കണ് എന്ന് പറഞ്ഞു എന്നെ നിഷ്പ്രയാസം കെട്ടഴിച്ചു വിട്ടു!
മുമ്പോ, പാടത്ത് നിന്നും പറമ്പിൽ നിന്നും കുളത്തിൽ നിന്നും മണ്ണ് കൊട്ടയിലാക്കി തെങ്ങിന്റെ കടക്കൽ ഇടൂക പതിവായിരുന്നു. ചിലപ്പോൾ അഞ്ചോ പത്തോ പെണ്ണുങ്ങൾക്ക് മണ്ണ് കൊട്ടയിൽ നിറയ്ക്കാൻ ഒരാണും ഉണ്ടാവും. അന്ന് ഞാനായിരുന്നു കൊട്ട നിറച്ചു കൊടുത്തിരുന്നത്. അന്ന് ആണിനു അഞ്ചും പെണ്ണിനു ഒരു രൂപയുമായിരുന്നു പ്രതിഫലം. ഞാൻ ഉമ്മയെക്കൊണ്ട് ഉപ്പയോട് ഒരു രൂപ ചോദിപ്പിച്ചു. ഉപ്പ തന്നില്ല. ഉമ്മ എനിക്കുവേണ്ടി വാദിച്ചുമില്ല. ഉപ്പ പൈസ തരാത്തതിൽ വേദന തോന്നി. പക്ഷേ, കെട്ടിയിട്ട് മേടിക്കാൻ ശ്രമിച്ചപ്പോൾ അത്ര പ്രയാസം തോന്നിയില്ല.
ഞാൻ എസ്.എസ്.എൽ.സി തോറ്റപ്പോൾ നാട്ടിൽ പഠിച്ചാൽ ശരിയാവില്ല. ദൂരെ പോയി താമസിച്ചു പഠിക്കണമെന്ന് ശഠിച്ചു. ഉപ്പ അന്നത്തെ എം.എൽ.എ കെ.ജി. കരുണാകരമേനോന്റെ സഹായത്തോടെ പാലക്കാട് സൂരിയുടെ ട്യൂട്ടോറിയൽ കോളേജിൽ ചേർത്തു. പ്രോത്സാഹിപ്പിച്ചു.
എഴുപതുകളുടെ തുടക്കത്തിൽ ഗൾഫ് രാജ്യങ്ങളിലേക്ക് ജനം പോകാൻ തുടങ്ങി. എഴുപതിന്റെ ഒടുക്കത്തോടെ എനിക്കും ഒരാഗ്രഹം UAE യിൽ പോകണമെന്ന്. പക്ഷേ ഗൾഫിൽ പോകണമെങ്കിൽ ആരെങ്കിലും ജോലി സ്‌പോൺസർ ചെയ്യുകയോ, ഒരു No objection certificate (NOC) അയ തരികയോ വേണം. അല്ലെങ്കിൽ 5,000ക കൊടുത്തു NOC വാങ്ങണം. അന്ന് ആ തുക വലിയതായിരുന്നു.
ഉമ്മ പറഞ്ഞതു പ്രകാരം ഞാൻ ഉപ്പാക്ക് കത്തയച്ചു. ഉപ്പ അതിനുളള സംഖ്യയും യാത്രാ ചെലവും അയച്ചു തന്നു.ഉപ്പ ഓരോ ആവശ്യങ്ങളും സഫലീകരിച്ചു തരുന്നത്. ജീവിതത്തിൽ ഒരിക്കലും വിസ്മരിക്കാനാവില്ല. ഉപ്പ എപ്പോഴെങ്കിലും ശാസിക്കുമ്പോൾ ഉമ്മ എനിക്കുവേണ്ടി വാദിക്കാത്തതിൽ ഉമ്മയോട് അനാദരവ് അന്നും ഇന്നും ഉണ്ടായിട്ടില്ല.
ഒരിക്കൽ ഉപ്പയോട് ഒരു കാര്യം പറയാനുണ്ടായിരുന്നു. അപ്പോൾ ഉപ്പ പാടത്ത് പോയിരിക്കയാണെന്ന് ഉമ്മ പറഞ്ഞു. പാതിവഴിയിൽ വച്ചു ഉപ്പയെ കണ്ടു; വിവരം ധരിപ്പിച്ചശേഷം തിരിച്ചുപോന്നു. പിന്നീടാണ് ഓർത്തത് ഉപ്പയോടൊത്ത് പോകുകയാണെങ്കിൽ, കുറച്ചു സമയം കൂടി ഉപ്പയുമായി
ചെലവഴിക്കാമായിരുന്നു. അതിനു തോന്നിയില്ല, കിട്ടാതെപോയ ആ അനർഘ നിമിഷങ്ങൾ ഇന്നും ഒരു നഷ്ടബോധത്തോടെ ഓർക്കുന്നു.
അബ്ദുൾ പുന്നയൂർക്കുളം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്