തൃശൂർ: ഫെബ്രുവരി എട്ട് ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ 219 വിവാഹങ്ങൾ നടക്കുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. വിവാഹ ബുക്കിംഗ് 250 കടക്കാൻ സാധ്യതയുള്ളതിനാൽ, അന്നേദിവസം ദർശനത്തിനും വിവാഹ ചടങ്ങുകൾക്കും പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. പുലർച്ചെ നാല് മണി മുതൽ വിവാഹ ചടങ്ങുകൾ ആരംഭിക്കും. താലികെട്ടിനായി അഞ്ച് മണ്ഡപങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ചടങ്ങുകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ അധികമായി ക്ഷേത്രം അധിക ജീവനക്കാരെ നിയോഗിക്കും.
തിരക്ക് നിയന്ത്രിക്കുന്നതിനായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒരു ദിശയിലേക്കുള്ള പ്രവേശന സംവിധാനം നടപ്പിലാക്കും. വിവാഹസംഘം നേരത്തെ എത്തി മേൽപുത്തൂർ ഓഡിറ്റോറിയത്തിനടുത്തുള്ള തെക്കേ നടയിലെ പുതിയ നടപ്പന്തലിൽ കൗണ്ടറിൽ നിന്ന് ടോക്കൺ കൈപ്പറ്റണം. ഇവർക്കായി അവിടെ വിശ്രമ സൗകര്യവും ഒരുക്കിയിട്ടുണ്ട്. താലികെട്ടിന്റെ സമയം എത്തുമ്പോൾ വിവാഹസംഘത്തെ മേൽപുത്തൂർ ഓഡിറ്റോറിയത്തിലേക്ക് പ്രവേശിപ്പിക്കും. തുടർന്ന് കിഴക്കേ നട മണ്ഡപത്തിൽ വിവാഹ ചടങ്ങുകൾ നടക്കും.
ചടങ്ങുകൾക്ക് ശേഷം വിവാഹസംഘം തെക്കേ നട വഴി മാത്രം മടങ്ങണം. കിഴക്കേ നട വഴി മടങ്ങാൻ അനുമതിയില്ല. വധുവിനും വരനും ഒപ്പമുള്ള ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ പരമാവധി 24 പേർക്ക് മാത്രമേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കൂ. പ്രതീക്ഷിക്കുന്ന വലിയ തിരക്ക് കണക്കിലെടുത്താണ് ഈ നിയന്ത്രണം.
അന്നേദിവസം ക്ഷേത്രത്തിൽ ഭക്തജന തിരക്ക് വർധിക്കുമെന്നതിനാൽ, പ്രദക്ഷിണം, അടിപ്രദക്ഷിണം, ശയനപ്രദക്ഷിണം തുടങ്ങിയവ അനുവദിക്കില്ല. ദർശനത്തിനെത്തുന്ന ഭക്തർക്കും വിവാഹത്തിനായി എത്തുന്നവർക്കും ആവശ്യമായ സഹായങ്ങൾ ഒരുക്കാൻ ദേവസ്വം ജീവനക്കാർ, സുരക്ഷാ വിഭാഗം, പൊലീസ് എന്നിവരെ വിന്യസിക്കും. ക്ഷേത്ര ദർശനവും വിവാഹ ചടങ്ങുകളും സുതാര്യമായി നടത്താൻ ഭക്തജനങ്ങളുടെ സഹകരണം ദേവസ്വം അഭ്യർത്ഥിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
