തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കിയ ഓപ്പറേഷൻ തൂഫാൻ വിജയകരമാണെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. പദ്ധതിയുടെ ഭാഗമായി ഇതുവരെ 10 കോടിയിലധികം രൂപ വിലമതിക്കുന്ന നിരോധിത ലഹരി വസ്തുക്കൾ പിടികൂടിയതായും 2778 പേർ അറസ്റ്റിലായതായും അദ്ദേഹം അറിയിച്ചു.
പിടിച്ചെടുത്തവയിൽ 1.58 കിലോ എംഡിഎംഎ, 146 കിലോ കഞ്ചാവ്, 46 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ ഉൾപ്പെടുന്നതായി മന്ത്രി വ്യക്തമാക്കി. ലഹരി വസ്തുക്കളുടെ ഉറവിടം കണ്ടെത്തുന്നതിനായി കേന്ദ്ര ഏജൻസികളുമായി സഹകരിച്ച് പ്രവർത്തനം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
“അതിര്‍ത്തി കടന്നാണ് ലഹരി സംസ്ഥാനത്ത് എത്തുന്നത്. അതിന്റെ ഉറവിടം കണ്ടെത്താനുള്ള ഏകദേശ ചിത്രം ലഭിച്ചിട്ടുണ്ട്. ഇതിനായി മൾട്ടി ഡിജിറ്റൽ ഇന്റഗ്രേറ്റഡ് പ്രോജക്ട് തയ്യാറാക്കും,” എന്ന് ചെന്നിത്തല പറഞ്ഞു. പദ്ധതിക്ക് ഐജി പുട്ട വിമലാദിത്യ നേതൃത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
പോലീസ് നായകൾക്ക് ലഹരി കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശീലനം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഓപ്പറേഷൻ തൂഫാനിൽ സിനിമാ താരം മോഹൻലാൽ സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. “മോഹൻലാൽ തൂഫാൻ വാരിയറായി ചേർന്നിട്ടുണ്ട്. തൂഫാൻ സ്‌ട്രൈക്കേഴ്സ്, തൂഫാൻ വാരിയേഴ്‌സ്, തൂഫാൻ കെയർ എന്നീ മൂന്ന് വിഭാഗങ്ങളായാണ് പ്രവർത്തനം,” എന്നും അദ്ദേഹം വ്യക്തമാക്കി.
ലഹരി മാഫിയക്ക് വലിയ തിരിച്ചടിയാണ് നടപടിയെന്നും, വിൽപ്പന കുറയ്ക്കുന്നതിനായി മാഫിയകൾ തന്നെ ‘താൽക്കാലികമായി ലഹരി വിൽപ്പന നിർത്തിവെക്കുന്ന തന്ത്രം’ സ്വീകരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളുമായി ഡി.ജി.പി തലത്തിൽ ചർച്ചകൾ നടക്കുന്നതായും അദ്ദേഹം അറിയിച്ചു. “തൂഫാനെ തകർക്കാൻ ചിലർ ശ്രമിക്കുന്നു. എന്നാൽ ഈ നടപടിയിൽ രാഷ്ട്രീയം കാണേണ്ടതില്ല,” എന്നും അദ്ദേഹം പറഞ്ഞു.
വിവാദങ്ങളോട് പ്രതികരിച്ച്, വീട്ടിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ നഹാസ് തന്റെ സ്റ്റാഫിൽ ഉൾപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഓപ്പറേഷൻ തൂഫാൻ ഒരു സാഹചര്യത്തിലും ദുർബലപ്പെടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
