പാലക്കാട് ഡിവിഷനിലെ പ്രധാന മൂന്ന് റെയിൽവേ സ്റ്റേഷനുകളിൽ ആരംഭിക്കാനിരുന്ന ഫുഡ് ട്രക്ക് പദ്ധതിക്ക് തിരിച്ചടി. അഞ്ച് വർഷത്തേക്ക് നിർദ്ദിഷ്ട കരാർ സ്വന്തമാക്കിയ ഈറോഡ് ആസ്ഥാനമായുള്ള 'ജെസിസ് ഫുഡ് കോർട്ട്' എന്ന കമ്പനി പദ്ധതിയിൽ നിന്ന് പിന്മാറുന്നതായി റെയിൽവേയ്ക്ക് രേഖാമൂലം കത്ത് നൽകി. ഇതോടെ കോഴിക്കോട്, പാലക്കാട്, തിരൂർ എന്നീ സ്റ്റേഷനുകളിൽ ആരംഭിക്കാനിരുന്ന പദ്ധതി അനിശ്ചിതത്വത്തിലായി.
ടെമ്പോ ട്രാവലറിന് സമാനമായ ട്രക്കിൽ അടുക്കളയും ഭക്ഷണസാധനങ്ങളും ഒരുക്കി, സമീപത്ത് ഷീറ്റ് ഇട്ട് ഭക്ഷണം കഴിക്കാനുള്ള സൗകര്യമടക്കം സ്ഥാപിക്കാനായിരുന്നു പ്ലാൻ. എന്നാൽ ഭക്ഷണവസ്തുക്കൾ സൂക്ഷിക്കാനുള്ള ട്രക്കും അനുബന്ധ സൗകര്യങ്ങളും ഒരുക്കാൻ മാത്രം 16 മുതൽ 17 ലക്ഷം രൂപ വരെ നിക്ഷേപമായി ചെലവ് വരുമെന്ന് കരാർ കമ്പനി ചൂണ്ടിക്കാട്ടുന്നു.
അഞ്ച് വർഷത്തെ കാലാവധി കൊണ്ട് ഈ തുകയും ലാഭവും തിരിച്ചെടുക്കാൻ സാധിക്കില്ലെന്ന് കണ്ടതോടെയാണ് പിന്മാറാൻ തീരുമാനിച്ചതെന്ന് കമ്പനി വ്യക്തമാക്കി.
അതേസമയം, ഇതേ കമ്പനി തന്നെ 33 ലക്ഷം രൂപയ്ക്ക് ടെൻഡർ ഏറ്റെടുത്ത റെയിൽകോച്ച് റസ്റ്ററന്റ് പദ്ധതിയും സമാനമായ പ്രതിസന്ധി നേരിടുന്നുണ്ട്. ഈ വിഷയത്തിൽ റെയിൽവേ നൽകിയ കേസിൽ ഹൈക്കോടതി സെപ്റ്റംബർ 18-ന് വിധി പറയും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
