കൊച്ചി: താൻ ജീവിതത്തിൽ മദ്യപിക്കുന്ന ആളല്ലെന്നും വയനാട്ടിലെ വീട്ടിൽ നിന്ന് വലിയ അളവിൽ മദ്യം കണ്ടെത്തിയതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ.
അനധികൃത മദ്യശേഖരം കണ്ടെത്തിയ കേസിൽ എക്സൈസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെസ്സിയുടെ പരിപാടിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രേഖകളും പൊലീസിന് കൈമാറിയെന്നും, കേസ് എന്താണെന്ന് തനിക്ക് കൃത്യമായി അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ ദിവസം വയനാട്ടിലുള്ള ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 67 ലിറ്റർ മദ്യമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ഇതിൽ 43 ലിറ്ററും വിദേശ നിർമ്മിത മദ്യമാണ്. നിയമപരമായി ഒരാൾക്ക് വീട്ടിൽ സൂക്ഷിക്കാവുന്ന വിദേശമദ്യത്തിന്റെ അളവ് 3 ലിറ്ററായിരിക്കെയാണ് ഇത്രയധികം മദ്യം കണ്ടെത്തിയത്.
സംഭവത്തിൽ 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന, അബ്കാരി നിയമത്തിലെ 51 എ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എക്സൈസ് കേസെടുത്തിരിക്കുന്നത്. വൈദ്യപരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ ബത്തേരി കോടതിയിൽ ഹാജരാക്കും.
അതേസമയം, മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണ കേസിൽ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി തിരുവനന്തപുരം സൈബർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോൺഗ്രസ് നേതാവ് രാജു പി. നായർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
