മണ്ഡലകാലത്തെ ദുരവസ്ഥ മകരവിളക്കിന് ഉണ്ടാകരുത്; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

DECEMBER 30, 2023, 12:19 PM

തിരുവനന്തപുരം: ശബരിമലയിൽ മണ്ഡലകാലത്ത്  സർക്കാരിനും ദേവസ്വത്തിനും ഉണ്ടായ വീഴ്ചകൾ പരിഹരിച്ച്, മകരവിളക്ക് തീർത്ഥാടനത്തിന് എല്ലാ ഭക്തർക്കും സുഗമായ ദർശനം നടത്തുവാനും അഭിഷേകം നടത്തുവാനുമുള്ള കുറ്റമറ്റ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കത്ത് നൽകി. 

തിരക്ക് നിയന്ത്രിക്കാനെന്ന പേരിൽ അയ്യപ്പഭക്തന്മാർ സഞ്ചരിക്കുന്ന വാഹനങ്ങൾ പന്തളത്തും ചെങ്ങന്നൂരും വടശ്ശേരിക്കരയിലും ളാഹയിലും എരുമേലിയിലും മണിക്കൂറുകളോളം റോഡിൽ തടഞ്ഞ് ഭക്തജനങ്ങളെ കൊടിയ ദുരിതത്തിലേക്ക് തള്ളിവിടുന്ന പോലീസ് രാജിന് അടിയന്തരമായി അറുതി വരുത്തണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.

കത്ത് പൂർണരൂപത്തിൽ

vachakam
vachakam
vachakam


ശബരിമലയിൽ ഈ മണ്ഡലകാലത്ത് തീർത്ഥാടകർക്ക് ദർശനം ഒരുക്കിക്കൊടുക്കുന്നതിലും അടിസ്ഥാനസൗകര്യം ഒരുക്കുന്നതിലും സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ദയനീയമായി പരാജയപ്പെട്ടു. 41 ദിവസം വ്രതമെടുത്ത് അയ്യപ്പനെ കാണാനെത്തുന്ന ഭക്തർക്ക് ദർശനം ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെയും ദേവസ്വത്തിന്റെയും കടമയാണ്. എന്നാൽ ആ കടമയിൽ നിന്ന് സർക്കാർ ഒളിച്ചോടുന്ന ദയനീയമായ കാഴ്ചയാണ് ശബരിമലയിൽ കണ്ടത്. ഇന്ത്യയിലെ തന്നെ ഏറ്റവും സുപ്രധാനമായ തീർത്ഥാടന കേന്ദ്രത്തിൽ ചരിത്രത്തിലാദ്യമായി ഭക്തർ പാതിവഴിയിൽ മാല അഴിച്ചു വച്ച് മടങ്ങിപ്പോകുന്ന ദുരവസ്ഥയുണ്ടായി എന്നത് സങ്കടകരമാണ്.


vachakam
vachakam
vachakam

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ കടുത്ത അലംഭാവമാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. നിരവധി ദിവസങ്ങളിൽ പമ്പയിൽനിന്ന് സന്നിധാനത്തേക്ക് 15 മുതൽ 20 മണിക്കൂർ വരെ ക്യൂവാണ് ഉണ്ടായത്. വെള്ളവും ഭക്ഷണവും ഇല്ലാതെ മണിക്കൂറുകളോളം കുഞ്ഞുങ്ങളും സ്ത്രീകളും പ്രായമായവരും ക്യൂ നിൽക്കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. ക്യൂവിൽ നിൽക്കുന്ന ഭക്തർക്ക് കുടിവെള്ളം പോലും നൽകാൻ സർക്കാർ നടപടികൾ സ്വീകരിച്ചില്ല. അപ്പാച്ചിമേട്ടിൽ 12 വയസുകാരി കുഴഞ്ഞുവീണു മരിച്ച ദാരുണ സംഭവം വരെ ഉണ്ടായി.


മണ്ഡലകാലത്തിനു മുന്നോടിയായി മുന്നൊരുക്കങ്ങളോ, അവലോകനമോ നടത്താത്തതാണ് ഇതിന്റെ പ്രധാന കാരണം. കാര്യമായ അവലോകന യോഗങ്ങൾ നടക്കാത്തതും പോലീസും ദേവസ്വം ബോർഡും തമ്മിലുള്ള തർക്കങ്ങളും തീർഥാടന കാലത്തെ ദോഷകരമായി ബാധിച്ചു. മുൻ സർക്കാരുകളുടെ കാലത്ത് ഭംഗിയായി നടന്നിരുന്ന ശബരിമല തീർത്ഥാടനമാണ് ഇത്തവണ താറുമാറായത്. യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി തന്നെ പമ്പയിലെത്തി അവലോകന യോഗം നടത്തി ഏഴ് വകുപ്പുകളെ ഏകോപിപ്പിച്ചിരുന്നു. തിരക്ക് എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെങ്കിലും അന്നൊക്കെ ഫലപ്രദമായി നിയന്ത്രിച്ചിട്ടുണ്ട്. എന്നാൽ ഈ മണ്ഡലകാലത്ത് ഉണ്ടായ സംഭവങ്ങൾ ചരിത്രത്തിലാദ്യമാണ്.

vachakam
vachakam
vachakam


ശബരിമലയിൽ പോലീസിന്റെ പ്രവർത്തനം പരിതാപകരമായിരുന്നു എന്നതാണ് വസ്തുത. ആവശ്യത്തിനുള്ള പോലീസുകാരെ നിയോഗിക്കാൻ പോലും സർക്കാർ തയ്യാറായില്ല. ശബരിമലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു പരിചയമുള്ള  പൊലീസുകാരെ വിന്യസിക്കാൻ സർക്കാർ തയ്യാറാകാതിരുന്നത് സ്ഥിതി കൂടുതൽ വഷളാക്കി. പൊലീസ് ഭക്തരോട് മോശമായും ക്രൂരമായും പെരുമാറി എന്ന പരാതിയും ഉയർന്നിട്ടുണ്ട്.


തിരക്ക് നിയന്ത്രിക്കാനെന്ന പേരിൽ അയ്യപ്പഭക്തന്മാർ സഞ്ചരിക്കുന്ന വാഹനങ്ങൾ പന്തളത്തും ചെങ്ങന്നൂരും വടശ്ശേരിക്കരയിലും ളാഹയിലും എരുമേലിയിലും മണിക്കൂറുകളോളം റോഡിൽ തടഞ്ഞ് ഭക്തജനങ്ങളെ കൊടിയ ദുരിതത്തിലേക്ക് തള്ളിവിടുന്ന പോലീസ് രാജിന് അടിയന്തരമായി അറുതി വരുത്തണം.


ശബരിമലയിൽ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കിയിരുന്നില്ല. പമ്പ മുതൽ സന്നിധാനം വരെ മതിയായ ശൗചാലയങ്ങൾ ഉണ്ടായിരുന്നില്ല.  മതിയായ ആംബുലൻസ് സർവീസും ഒരുക്കിയിരുന്നില്ല. ആവശ്യത്തിന് കെ.എസ്.ആർ.ടി.സി ബസുകൾ പോലും ഇല്ലായിരുന്നു. കുഞ്ഞുങ്ങളെയും സ്ത്രീകളെയും ഭക്തരെയും ബസിൽ കുത്തി നിറച്ച് നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് കൊണ്ടു പോകുന്ന അവസ്ഥയാണ് ഉണ്ടായത്.


ശബരിമലയിലെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിൽ ദേവസ്വം ബോർഡിന്റെയും ദേവസ്വം മന്ത്രിയുടെയും പ്രവർത്തനങ്ങൾ പരിതാപകരമായിരുന്നു. അവധി ദിവസങ്ങളിൽ സ്ത്രീകളും കുഞ്ഞുങ്ങളും ശബരിമലയിൽ പോകരുതെന്ന വിചിത്രമായ പ്രസ്താവനയാണ് ദേവസ്വം പ്രസിഡന്റ് നടത്തിയത്. ശബരിമലയിൽ പരാജയം ഭക്തരുടെ തലയിൽ കെട്ടിവെക്കാനുള്ള വിചിത്രമായ നടപടിയാണ് ദേവസ്വം മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായത്.


ശബരിമലയിൽ ഈ മണ്ഡലകാലത്ത്  സർക്കാരിന് ഉണ്ടായ വീഴ്ചകൾ പരിഹരിച്ചുകൊണ്ട് വരുന്ന മകരവിളക്ക് തീർത്ഥാടനത്തിന് ശബരിമലയിൽ ഈ വർഷം ഭക്തജനതിരക്ക് മുൻ വർഷങ്ങളിനേതിനെക്കാൾ വർദ്ധിക്കുമെന്ന് കണ്ട് എല്ലാ അയ്യപ്പഭക്തന്മാർക്കും സുഗമായ ദർശനം നടത്തുവാനും അഭിഷേകം നടത്തുവാനുമുള്ള കുറ്റമറ്റ ക്രമീകരണങ്ങൾ ഉറപ്പ് വരുത്തുവാൻ സർക്കാർ  നടപടി കൈക്കൊള്ളണം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam