ഒരു തുളളി ഡീസല്‍ പോലും പാഴാക്കരുതെന്നുളള കോര്‍പ്പറേഷന്റെ ആവര്‍ത്തിച്ചുളള നിര്‍ദ്ദേശം നിലനില്‍ക്കേ അനാവശ്യമായി ബസ് സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിടുകയും ഇതിനെ കുറിച്ച് അന്വേഷിച്ച സിഎംഡിയോട് ധിക്കാരപരമായി പെരുമാറുകയും ചെയ്ത സംഭവത്തിൽ ഡ്രൈവറെ പിരിച്ചു വിട്ട് അധികൃതർ. ബസിലെ ബദലി ഡ്രൈവറെ പിരിച്ചുവിടുകയും രണ്ട് സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു എന്നാണ് പുറത്തു വരുന്ന വിവരം.
പാറശ്ശാല ഡിപ്പോയിലെ ബദലി ഡ്രൈവര്‍ പി ബൈജുവിനെയാണ് പിരിച്ചുവിട്ടത്. പാറശ്ശാല ഡിപ്പോയിലെ കണ്ടക്ടർ രജിത്ത് രവി, പാറശ്ശാല യൂണിറ്റില്‍ അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയറുടെ ചുമതല വഹിച്ചു വരുന്ന ചാര്‍ജ്ജ്മാന്‍ കെ സന്തോഷ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഈ മാസം 9 ന് ആയിരുന്നു സംഭവം ഉണ്ടായത്.
തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റില്‍ സി എം ഡി എത്തിയപ്പോഴാണ് നെയ്യാറ്റിന്‍കര - കളിയിക്കാവിള ബസ് ബേയില്‍ യാത്രക്കാരെ കയറ്റുന്നതിനായി പാര്‍ക്ക് ചെയ്തിരുന്ന CS88 (JN548) നമ്പര്‍ ബസ് കണ്ടക്ടറോ ഡ്രൈവറോ ഇല്ലാതെ സ്റ്റാര്‍ട്ട് ചെയ്തു നിര്‍ത്തിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ബസ് സ്റ്റാര്‍ട്ടിംഗില്‍ നിറുത്തിയിരിക്കുന്നതിനെ സംബന്ധിച്ച് ഡ്രൈവറോട് അന്വേഷിച്ചപ്പോൾ സെല്‍ഫ് എടുക്കാത്തതുകൊണ്ടാണെന്ന് ഡ്രൈവര്‍ പരുഷമായി മറുപടി നൽകുകയായിരുന്നു.
അതേസമയം കോർപ്പറേഷന്റെ സ്ഥിരം ജീവനക്കാരനായ കണ്ടക്ടർ തന്റെയൊപ്പം ജോലി ചെയ്ത താൽക്കാലിക ഡ്രൈവർ ഡീസൽ പാഴാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും അത് തടയുന്നത് ഒഴിവാക്കുന്നതിന് പകരം വകവയ്ക്കാതിരുന്നതിനാണ് സ്ഥിരം ജീവനക്കാരനായ കണ്ടക്ടർ ശ്രീജിത് രവിയെ സസ്പെൻഡ് ചെയ്തത്. ബസിലെ ബദലി ഡ്രൈവറുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായതെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് പിരിച്ചു വിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്