തിരുവനന്തപുരം: സണ്ണി ജോസഫ് മന്ത്രിയായതോടെ പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡ് സജീവമാക്കി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി സംസ്ഥാന നേതാക്കളുമായി ഉടൻ കൂടിക്കാഴ്ച നടത്തും. അധ്യക്ഷ സ്ഥാനത്തേക്ക് നിരവധി നേതാക്കൾ അവകാശവാദം ഉന്നയിച്ചതോടെയാണ് എല്ലാവർക്കും സ്വീകാര്യമായ ഒരാളെ കണ്ടെത്താനുള്ള ചർച്ചകൾ ആരംഭിച്ചത്. വിദേശത്തുള്ള രാഹുൽ ഗാന്ധി മടങ്ങിയെത്തിയ ശേഷമാകും അന്തിമ തീരുമാനം.
വൈദ്യുതി മന്ത്രിയായി ചുമതലയേറ്റതോടെ സണ്ണി ജോസഫിന് കെപിസിസി അധ്യക്ഷ സ്ഥാനം ഒരുമിച്ച് വഹിക്കാൻ പ്രയാസമാണെന്ന് അദ്ദേഹം തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതോടെ പാർട്ടിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന ആവശ്യം ശക്തമായി. എന്നാൽ ഇതുവരെ ഔദ്യോഗിക തീരുമാനം ഉണ്ടായിരുന്നില്ല. ഇതിനിടെ നിരവധി മുതിർന്ന നേതാക്കൾ അധ്യക്ഷ സ്ഥാനത്തിനായി രംഗത്തെത്തി.
കൊടിക്കുന്നിൽ സുരേഷ് എംപി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ നേരിൽ കണ്ട് താത്പര്യം അറിയിച്ചതായാണ് വിവരം. ആഭ്യന്തര മന്ത്രി സ്ഥാനം ഏറ്റെടുക്കുന്ന സാഹചര്യത്തിൽ ജോസഫ് വാഴയ്ക്കനെ കെപിസിസി അധ്യക്ഷനാക്കണമെന്ന നിലപാടാണ് രമേശ് ചെന്നിത്തല സ്വീകരിച്ചിരുന്നത്. രാജ്മോഹൻ ഉണ്ണിത്താനും അധ്യക്ഷ സ്ഥാനത്തിന് താൻ യോഗ്യനാണെന്ന നിലപാടുമായി രംഗത്തുണ്ട്.
ഇതിനൊപ്പം ആന്റോ ആന്റണി, ബെന്നി ബഹനാൻ, ഷാഫി പറമ്പിൽ, കെ.സി. ജോസഫ്, മാത്യു കുഴൽനാടൻ എന്നിവരുടെ പേരുകളും സജീവമായി പരിഗണിക്കപ്പെടുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതോടെ പാർട്ടി അധ്യക്ഷ സ്ഥാനം ഉറപ്പാക്കാൻ കെ.സി. വേണുഗോപാൽ പക്ഷവും നീക്കം ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ സൂചനകളായിരുന്നു നിലവിലെ അധ്യക്ഷനായ സണ്ണി ജോസഫിന്റെ സമീപകാല പ്രതികരണങ്ങൾ.
അതേസമയം, പാർട്ടി സംഘടനയിൽ കൂടുതൽ സ്വാധീനം ഉറപ്പിക്കാനുള്ള നീക്കവുമായി വി.ഡി. സതീശൻ പക്ഷവും രംഗത്തുണ്ടെന്നാണ് വിവരം. അധ്യക്ഷനൊപ്പം രണ്ട് വർക്കിങ് പ്രസിഡന്റുമാരെയും നിയമിക്കേണ്ടതുണ്ട്. എ.പി. അനിൽകുമാറും പി.സി. വിഷ്ണുനാഥും മന്ത്രിമാരായ സാഹചര്യത്തിൽ ആ സ്ഥാനങ്ങളിലേക്കും പുതിയ മുഖങ്ങളെ കണ്ടെത്താനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
ഗ്രൂപ്പ് സമവാക്യത്തിനൊപ്പം സമുദായ പ്രാതിനിധ്യവും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. അതിനാൽ ദീർഘമായ ചർച്ചകൾക്ക് ശേഷമേ പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കൂ. അധ്യക്ഷനെ നിശ്ചയിച്ച ശേഷമാകും ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും പുനഃസംഘടനയും നിയമനങ്ങളും നടക്കുക. ഈ നിയമനങ്ങളിൽ യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന് യൂത്ത് കോൺഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
