തിരുവനന്തപുരം: എംബിബിഎസ് കോഴ്സിൽ വിദ്യാർഥികളിൽ നിന്ന് അധികമായി ഈടാക്കിയ ആറുമാസത്തെ ഫീസ് തിരികെ നൽകണമെന്ന ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) നിർദേശത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ അടിയന്തര യോഗം വിളിച്ചു. ആരോഗ്യ മന്ത്രി കെ. മുരളീധരൻ വിളിച്ചുചേർത്ത യോഗം വെള്ളിയാഴ്ച നടക്കും എന്നാണ് ലഭിക്കുന്ന വിവരം.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. എൻഎംസി നിർദേശത്തിന്റെ നിയമപരവും പ്രായോഗികവുമായ വശങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് വിവരം.
നാലര വർഷ ദൈർഘ്യമുള്ള എംബിബിഎസ് കോഴ്സിന് അഞ്ച് വർഷത്തെ ഫീസ് ഈടാക്കുന്നതിനെതിരെയാണ് എൻഎംസി നിലപാട് സ്വീകരിച്ചിരിക്കുന്നത്. 2024ലെ ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ചട്ടപ്രകാരം കോഴ്സിന്റെ കാലാവധി 54 മാസമാണ്. അതിനാൽ യഥാർഥ പഠനകാലയളവിനുള്ള ഫീസ് മാത്രമേ ഈടാക്കാവൂവെന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
ഈ നിർദേശം നേരത്തെ നൽകിയിരുന്നെങ്കിലും കേരളത്തിൽ അത് നടപ്പിലാക്കിയിരുന്നില്ല. ഇതോടെയാണ് വീണ്ടും ഇടപെട്ട എൻഎംസി, വിദ്യാർഥികളിൽ നിന്ന് അധികമായി വാങ്ങിയ ആറുമാസത്തെ ഫീസ് തിരികെ നൽകാൻ നിർദേശിച്ചത്.
സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ വിദ്യാർഥികൾ അധികമായി അടച്ച തുക ഏകദേശം 3.5 ലക്ഷം രൂപ മുതൽ 6 ലക്ഷം രൂപ വരെയാണെന്നാണ് കണക്കുകൾ. ഇത് തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.
അതേസമയം, കേരളത്തിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിക്കാതെയാണ് എൻഎംസി നിർദേശം നൽകിയിരിക്കുന്നതെന്നാണ് സ്വാശ്രയ മെഡിക്കൽ കോളേജ് അസോസിയേഷന്റെ നിലപാട്. സംസ്ഥാനത്ത് ഫീസ് നിർണയ സമിതി നിശ്ചയിക്കുന്ന ഫീസ് ഘടന സർക്കാർ ഉത്തരവിലൂടെ അംഗീകരിക്കപ്പെടുന്നതാണെന്നും അതിൽ അഞ്ച് വർഷത്തെ ഫീസ് ഉൾപ്പെടുന്നതാണെന്നും മാനേജ്മെന്റുകൾ ചൂണ്ടിക്കാട്ടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
