കൊച്ചി: ഉന്നത ഉദ്യോഗസ്ഥൻ ചമഞ്ഞ് പെൺകുട്ടികളെ പറ്റിച്ച് പണം തട്ടുന്നയാളെ പൊക്കി! കൊച്ചി സിറ്റി പൊലീസാണ് തട്ടിപ്പുകാരനെ അറസ്റ്റ് ചെയ്തത്.
സായുധ പൊലീസ്, ഐപിഎസ്, ഐഎഎസ് എന്നിങ്ങനെ ഉന്നത പദവി വഹിക്കുന്ന ഉദ്യോഗസ്ഥനെന്ന പേരിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
കൊച്ചി സിറ്റി എസിപി സിബി ടോമിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ പുന്നപ്ര സ്വദേശി ദാറുൽ നജാത് വീട്ടിൽ മുഹമ്മദ് അജ്‌മൽ ഹുസൈൻ(29) ആണ് പിടിയിലായത്.
ആലപ്പുഴ സ്വദേശിയായ പരാതിക്കാരിയെ സായുധ പൊലീസ് സേനയിലെ ഉയർന്ന ഉദ്യോഗസ്ഥനെന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്. പെൺകുട്ടിയെ വിവാഹം കഴിക്കാൻ താത്പര്യം അറിയിച്ചിരുന്നു. പരാതിക്കാരിയെ കല്യാണ ആവശ്യത്തിന് വസ്ത്രങ്ങൾ വാങ്ങാനെന്ന വ്യാജേന എറണാകുളത്തേക്ക് വിളിച്ചുവരുത്തി റൂം എടുത്ത് പീഡിപ്പിച്ചതായാണ് പരാതി.
രണ്ടു വർഷം മുമ്പ് ഐഎഎസ് ഓഫീസറെന്ന പേരിൽ മുളന്തുരുത്തി സ്വദേശിയായ പെൺകുട്ടിയെ വിവാഹം ആലോചിച്ചിരുന്നു. ഈ പെൺകുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ച് 30 ലക്ഷം രൂപ വാങ്ങി ഹൈദരാബാദിലേക്ക് മുങ്ങി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹൈദരാബാദിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതി വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. എന്നാൽ ഭാര്യ ഇയാളുമായി പിണങ്ങി ഹൈദരാബാദിൽ താമസിക്കുകയാണ്. ഒൻപത് മാസമായി ബെംഗളൂരുവിലും ഹൈദരാബാദിലുമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയുടെ വീട്ടുകാരെയും കൂട്ടുകാരെയും ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിന് ഒടുവിൽ ആലപ്പുഴയിൽ നിന്നാണ് ഇയാൾ പിടിയിലായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
