പാലക്കാട്: ബിനോയ് വിശ്വംക്കെതിരെ സിപിഐ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നതായി റിപ്പോർട്ട്. എൽഡിഎഫ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയ ചില രാഷ്ട്രീയ നിലപാടുകളാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായതെന്നാണ് യോഗത്തിലെ വിമർശനം.
ആശാ തൊഴിലാളി സമരവും പിഎം ശ്രീ വിഷയവും അനാവശ്യ വിവാദമാക്കിയെന്ന് ബിനോയ് വിശ്വത്തിനെതിരെ നേതാക്കൾ ആരോപിച്ചു. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിലപാടുകളാണ് അദ്ദേഹം സ്വീകരിച്ചതെന്നും അത് ജനങ്ങളിൽ പ്രതികൂല പ്രതിഫലനം ഉണ്ടാക്കിയെന്നുമാണ് വിലയിരുത്തൽ.
സിപിഐ മന്ത്രിമാരുടെ പ്രവർത്തനവും യോഗത്തിൽ വിമർശന വിധേയമായി. അട്ടപ്പാടിയിലെ ഭൂമിപ്രശ്നത്തിൽ റവന്യൂ മന്ത്രിക്ക് കാര്യക്ഷമമായി ഇടപെടാനായില്ലെന്നും, നെല്ല് സംഭരണ വിഷയത്തിൽ കൃഷി-സിവിൽ സപ്ലൈസ് വകുപ്പുകൾ പരാജയപ്പെട്ടുവെന്നും വിമർശനം ഉയർന്നു.
സിപിഐ കൈകാര്യം ചെയ്ത വകുപ്പുകൾ യഥാർത്ഥത്തിൽ ഭരിച്ചത് ഉദ്യോഗസ്ഥരാണെന്ന കടുത്ത വിമർശനവും യോഗത്തിലുണ്ടായി. തെരഞ്ഞെടുപ്പ് പ്രചാരണം മുഴുവൻ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രീകരിച്ചായിരുന്നുവെന്നും, പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും അദ്ദേഹത്തിന്മേൽ മാത്രം ചുമത്തരുതെന്നും ചില അംഗങ്ങൾ അഭിപ്രായപ്പെട്ടു.
ഇതിനുമുമ്പ് സിപിഐഎം ജില്ലാ കമ്മിറ്റി യോഗങ്ങളിലും എം വി ഗോവിന്ദൻ, പിണറായി വിജയൻ എന്നിവർക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. അതിന് പിന്നാലെയാണ് സിപിഐയ്ക്കുള്ളിലും സമാന വിമർശനങ്ങൾ ശക്തമാകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
