കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ യാത്രക്കാർക്ക് പുസ്തകവായനയുടെ സൗകര്യമൊരുക്കുന്ന ‘പുസ്തകക്കൂട്’ പദ്ധതി ആരംഭിക്കുന്നു. കണ്ടക്ടർമാർ, ഡ്രൈവർമാർ, മെക്കാനിക്കുമാർ ഉൾപ്പെടുന്ന ജീവനക്കാരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ബസ് കാത്തിരിക്കുന്ന സമയത്ത് യാത്രക്കാർക്ക് പുസ്തകമെടുത്ത് വായിക്കാനും വായന കഴിഞ്ഞ് തിരിച്ചുവെക്കാനും സൗകര്യമുണ്ടാകും.
കാസർകോട്, കണ്ണൂർ, പയ്യന്നൂർ, ചേർത്തല, തൊടുപുഴ, പാറശ്ശാല എന്നീ ഡിപ്പോകളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. മന്ത്രിക്കും കെ.എസ്.ആർ.ടി.സി. എം.ഡിക്കും നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് വായനാ പദ്ധതി ആരംഭിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.
കേരളത്തിലുടനീളമുള്ള കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും കൂട്ടായ്മയായ ‘വായശാല’യാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ജീവനക്കാരിൽ മാത്രമല്ല, യാത്രക്കാരിലേക്കും വായന എത്തിക്കുക എന്നതാണ് ‘പുസ്തകക്കൂട്’ പദ്ധതിയുടെ ലക്ഷ്യം.
കാസർകോട് ഡിപ്പോയിലാണ് ‘വായശാല’ എന്ന സാംസ്കാരിക കൂട്ടായ്മയുടെ തുടക്കം. ഓൺലൈനായി ആരംഭിച്ച കൂട്ടായ്മയ്ക്ക് നിലവിൽ 281 അംഗങ്ങളുണ്ട്. പി.വി. രതീശനാണ് ചീഫ് അഡ്മിൻ. കെ.എസ്.ആർ.ടി.സി.യിലെ സ്ഥിരം യാത്രക്കാരായ വായനക്കാരും കൂട്ടായ്മയുടെ ഭാഗമാണ്. വായനയ്ക്കൊപ്പം കഥാചർച്ച, മാഗസിൻ പ്രസിദ്ധീകരണം എന്നിവയും കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്.
കൂട്ടായ്മയുടെ ജോയിന്റ് സെക്രട്ടറി പി.കെ. ഷൈനി (കണ്ണൂർ) ആണ്. കാഞ്ഞങ്ങാട് ഡിപ്പോയിലെ കെ. പ്രദീപ്കുമാറാണ് സെക്രട്ടറി. തൃശ്ശൂർ ഡിപ്പോയിലെ ജീജ അനിരുദ്ധനാണ് പ്രസിഡന്റ്. വിവിധ ഡിപ്പോകളിലെ ഡി. ഗൗതമൻ, കെ.എം. രാജേഷ്, കെ. ഗൗരി, മധു ബി. ഗോപൻ, എം.എസ്. ദേവു എന്നിവർ മറ്റ് ഭാരവാഹികളാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
