കോഴിക്കോട്: ദേശീയപാതയിൽ വൺവേ തെറ്റിച്ച് അപകടകരമായി കെഎസ്ആർടിസി ബസ് ഓടിച്ച സംഭവത്തിൽ വിശദീകരണവുമായി ഡ്രൈവർ. ടോൾ പ്ലാസ ജീവനക്കാരുമായുണ്ടായ തർക്കവും ഫാസ്റ്റാഗ് സാങ്കേതിക പ്രശ്നവുമാണ് അസാധാരണ സാഹചര്യം സൃഷ്ടിച്ചതെന്നാണ് ഡ്രൈവറുടെ വിശദീകരണം.
കോഴിക്കോട് രാമനാട്ടുകര ഭാഗത്തെ ദേശീയപാത ബൈപ്പാസിലായിരുന്നു സംഭവം. വൺവേ സംവിധാനമുള്ള റോഡിൽ ഏകദേശം മൂന്ന് കിലോമീറ്റർ ദൂരമാണ് കെഎസ്ആർടിസി ബസ് തെറ്റായ ദിശയിൽ സഞ്ചരിച്ചത്. പിന്നീട് ബസ് സർവീസ് റോഡിലേക്ക് തിരിക്കുകയായിരുന്നു.
ഫാസ്റ്റാഗിൽ സാങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്ന് ടോൾ തുക അടയ്ക്കാൻ സാധിച്ചില്ലെന്ന് ഡ്രൈവർ പറയുന്നു. സ്വന്തം കൈയിൽ നിന്ന് പണം നൽകാൻ ശ്രമിച്ചെങ്കിലും ടോൾ പ്ലാസ ജീവനക്കാർ അത് സ്വീകരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇതേ തുടർന്ന് ബസ് ടോൾ പ്ലാസയ്ക്ക് സമീപം ഏകദേശം 15 മിനിറ്റ് നേരം നിർത്തിയിടേണ്ടി വന്നതായും ഡ്രൈവർ വിശദീകരിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ദേശീയപാതയിലെ വൺവേ നിയമം ലംഘിച്ച് ബസ് ഓടിച്ചത് മറ്റ് വാഹനയാത്രികരുടെ സുരക്ഷയെ അപകടത്തിലാക്കിയെന്നാണ് വിമർശനം.
സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയമലംഘനത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ ദേശീയപാത അതോറിറ്റി മോട്ടോർ വാഹന വകുപ്പിന് കൈമാറിയിട്ടുണ്ട്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കെഎസ്ആർടിസിക്ക് നോട്ടീസ് നൽകാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
