കൊച്ചി: കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് കാക്കനാട് ഇൻഫോപാർക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ട (പിങ്ക് ലൈൻ) നിർമ്മാണം പുരോഗമിക്കവേ, ആവശ്യത്തിന് ട്രെയിനുകൾ ലഭ്യമല്ലാത്തത് ഭാവിയിൽ സർവീസുകളെ ബാധിച്ചേക്കുമെന്ന് ആശങ്ക.
കാക്കനാട് പാതയിൽ തിരക്കുള്ള സമയങ്ങളിൽ 6 മുതൽ 7 മിനിറ്റ് വരെ ഇടവേളകളിൽ കാര്യക്ഷമമായി സർവീസ് നടത്താൻ 8 പുതിയ ട്രെയിനുകൾ കൂടി അധികമായി ആവശ്യമാണ്.നിലവിൽ 3 ട്രെയിനുകൾ വാങ്ങുന്നതിനാണ് അനുമതിയായിട്ടുള്ളത്. എന്നാൽ ഭാവിയിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുക്കുമ്പോൾ ഇത് തികച്ചും അപര്യാപ്തമാണ്.
ഒരു മെട്രോ ട്രെയിൻ സെറ്റിന് ഏകദേശം 60 കോടി രൂപ ചെലവ് വരും. അധികമായി വേണ്ട 5 ട്രെയിനുകൾ കൂടി വാങ്ങാൻ ഏകദേശം 300 കോടി രൂപ സംസ്ഥാന സർക്കാർ കണ്ടെത്തേണ്ടിവരും.
ആലുവ - തൃപ്പൂണിത്തുറ ഒന്നാംഘട്ട പാതയിലുള്ള 25 ട്രെയിനുകളിൽ 16 എണ്ണമാണ് സ്ഥിരമായി സർവീസിന് ഉപയോഗിക്കുന്നത്. ബാക്കിയുള്ളവ പരിപാലന ആവശ്യങ്ങൾക്കും രണ്ടാംഘട്ടത്തിന്റെ ആരംഭത്തിലും തികയുമെങ്കിലും, അറ്റകുറ്റപ്പണികളും യാത്രക്കാരുടെ വർദ്ധനവും വരുമ്പോൾ സർവീസ് ഇടവേള കൂട്ടേണ്ടി വരും.
പുതിയ ട്രെയിനുകൾ വാങ്ങുന്നതിന് കേന്ദ്ര സർക്കാരിൽ നിന്ന് നേരിട്ട് ഫണ്ട് ലഭിക്കില്ലെന്നതാണ് പ്രധാന വെല്ലുവിളി. ഇത്രയും തുക പൂർണ്ണമായും സംസ്ഥാന സർക്കാർ തന്നെ കണ്ടെത്തണം.
അധികമായി 5 ട്രെയിനുകൾ വാങ്ങുന്നതിനുള്ള വിഷയം മെട്രോ ഡയറക്ടർ ബോർഡ് മുൻപ് രണ്ടുതവണ പരിഗണിച്ചെങ്കിലും അന്തിമ തീരുമാനമായില്ല. വരാനിരിക്കുന്ന ബോർഡ് യോഗം അനുമതി നൽകിയാൽ മാത്രമേ വിഷയം സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക അനുമതിക്കായി സമർപ്പിക്കാൻ സാധിക്കൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
