ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും വജ്രവ്യാപാരിയുമായ മെഹുൽ ചോക്സിയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന ആവശ്യത്തിൽ ബെൽജിയം സർക്കാരിന് മേൽ സമ്മർദ്ദം കടുപ്പിച്ച് ഇന്ത്യ.
ഉന്നതതല ഉഭയകക്ഷി ചർച്ചകളിൽ ഈ വിഷയം ഇന്ത്യ നിരന്തരം ഉന്നയിക്കുന്നതായും ബെൽജിയം അധികൃതരിൽ നിന്ന് തികച്ചും അനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇന്ത്യയുടെ അഭ്യർത്ഥനയെത്തുടർന്ന് ബെൽജിയം പോലീസ് ആന്റ്‌വെർപിൽ വെച്ച് ചോക്സിയെ അറസ്റ്റ് ചെയ്തിരുന്നു.
നിലവിൽ ബെൽജിയത്തിലെ ജയിലിൽ കഴിയുന്ന ചോക്സിയെ വിട്ടുനൽകുന്നത് സംബന്ധിച്ച് അവിടുത്തെ കോടതികൾ ഇന്ത്യയ്ക്ക് അനുകൂലമായി വിധിച്ചിട്ടുണ്ടെങ്കിലും, അന്തിമ തീരുമാനത്തിനായി ബെൽജിയം സർക്കാരിന്റെ പരിഗണനയിലാണ് വിഷയം. സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തി വിദേശത്തേക്ക് കടക്കുന്ന പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി വി. സിബി ജോർജ് സ്ഥിരീകരിച്ചു.
2018 ജനുവരിയിൽ 13,500 കോടിയിലധികം രൂപയുടെ പി.എൻ.ബി സാമ്പത്തിക തട്ടിപ്പ് പുറത്തുവരുന്നതിന് തൊട്ടുമുമ്പാണ് ചോക്സി ഇന്ത്യയിൽ നിന്ന് കടന്നത്. ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ട ചോക്സി ആദ്യം ആന്റിഗ്വ ആൻഡ് ബർബുഡ പൗരത്വം നേടി. തുടർന്ന് 2021-ൽ ഡൊമിനിക്കയിൽ പ്രത്യക്ഷപ്പെടുകയും നിയമപോരാട്ടങ്ങൾക്ക് ശേഷം വീണ്ടും ആന്റിഗ്വയിലേക്ക് മടങ്ങുകയും ചെയ്തു.
ബെൽജിയത്തിൽ വെച്ച് അറസ്റ്റിലായതിന് പിന്നാലെ ചോക്സി നൽകിയ അപ്പീൽ അവിടുത്തെ പരമോന്നത കോടതി തള്ളിയിരുന്നു. മുംബൈയിലെ ആർതർ റോഡ് ജയിലിൽ ചോക്സിക്ക് നൽകുന്ന സുരക്ഷയും മനുഷ്യാവകാശ മാനദണ്ഡങ്ങളും ഉറപ്പാക്കിയ ശേഷമാണ് ആന്റ്‌വെർപ് കോടതി നാടുകടത്തലിന് അനുമതി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
