തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികളെ കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെത് ഉൾപ്പെടെയുള്ളവരുടെ കാലുകഴുകിപ്പിച്ച നടപടിയെ ന്യായീകരിച്ച ഗവർണ്ണർ കേരളത്തിന് നാണക്കേടാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി.
രാജേന്ദ്ര അർലേക്കർ കേരളത്തെ ഇരുണ്ട യുഗത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നു. ശ്രീനാരായണ ഗുരുവിനും ചട്ടമ്പി സ്വാമിക്കും മഹാത്മാ അയ്യങ്കാളിക്കും ജന്മം നൽകിയ മണ്ണാണിത്. നവോത്ഥാനം നടന്ന ഈ നാടിന്റെ ചരിത്രം ഒരുപക്ഷെ ഗവർണ്ണർ രാജേന്ദ്ര ആർലേക്കർക്ക് അറിയില്ല.
കുട്ടികളെ കൊണ്ട് കാലുകഴുകിപ്പിക്കുന്നതാണ് നാടിന്റെ സംസ്‌കാരം എന്ന് ഗവർണ്ണർ പറഞ്ഞാൽ കേരള ജനത അംഗീകരിക്കില്ല. സർവണ്ണ അജണ്ടയോടെയുള്ള രാഷ്ട്രീയം മാത്രമാണത്. ഗവർണ്ണർ സർവർണ്ണ ഫാസിസ്റ്റ് സംസ്‌കാരം കേരളത്തെ പഠിപ്പിക്കാൻ നോക്കുകയാണ്. തന്റെ പദവിയുടെ മഹത്വം അദ്ദേഹം മനസിലാക്കണം. പുരോഗമന മുന്നേറ്റം നടത്തിയ സംസ്ഥാനത്തെ പിന്നോട്ട് നയിക്കാനുള്ള ഗവർണ്ണറുടെ നടപടി അപലപനീയമാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
ബിജെപി നേതാവിനെ രാഷ്ട്രപതി ഭവൻ നോമിനേറ്റ് ചെയ്ത നടപടി ശരിയായില്ല. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഈ നാമനിർദ്ദേശം ഇന്ത്യൻ ജനാധിപത്യത്തിന് സംഭവിച്ച മൂല്യച്യുതിയാണ്. പ്രഗത്ഭരായ വ്യക്തിത്വങ്ങളെയാണ് രാഷ്ട്രപതി ഭവൻ സാധാരണ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാറുള്ളത്. എം.എസ്.സ്വാമിനാഥനെ പോലുള്ളവരെ നാമനിർദ്ദേശം ചെയ്ത പാരമ്പര്യമാണുള്ളത്. സി.സദാനന്ദൻ ബിജെപിക്ക് വേണ്ടി ത്യാഗങ്ങൾ അനുഭവിച്ചുണ്ടാകും. അങ്ങനെയെങ്കിൽ അത് അവരുടെ പാർട്ടി നോമിനിയായി രാജ്യസഭയിലേക്ക് അയക്കണമായിരുന്നെന്നും രാഷ്ട്രപതി ഭവനെ കൊണ്ട് നാമനിർദ്ദേശം ചെയ്തതിലൂടെ എന്തു സന്ദേശമാണ് നൽകുന്നതെന്നും കെസി വേണുഗോപാൽ ചോദിച്ചു.
ആരോഗ്യമേഖലയിൽ ഇന്ന് നിലനിൽക്കുന്ന അനാരോഗ്യത്തെ കുറിച്ച് ഉന്നയിക്കുന്നവരെ ജയിലിലടച്ചാൽ പ്രശ്‌നത്തിന് പരിഹാരമാകുമോയെന്ന് ചോദിച്ച വേണുഗോപാൽ ആരോഗ്യ വകുപ്പിന്റെ പിടിപ്പുകേടിനെതിരെ സമരം തുടരുമെന്നും വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
