പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിനെതിരെ കടുത്ത പ്രതിഷേധവുമായി കോൺഗ്രസ്. സഭാംഗങ്ങളെ അവഹേളിക്കുന്ന രീതിയിൽ സംസാരിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് അവകാശലംഘന നോട്ടീസ് നൽകി.
കഴിഞ്ഞ ശനിയാഴ്ച (ഏപ്രിൽ 18, 2026) പ്രധാനമന്ത്രി നടത്തിയ പ്രസംഗം ഭരണഘടനാ വിരുദ്ധവും പാർലമെന്റിന്റെ അന്തസ്സിനെ കെടുത്തുന്നതുമാണെന്ന് അദ്ദേഹം ആരോപിച്ചു. ഭരണഘടനയുടെ 131-ാം ഭേദഗതി ബിൽ പാർലമെന്റിൽ പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. പ്രതിപക്ഷ ഐക്യത്തെത്തുടർന്ന് ബിൽ പാസാക്കാൻ കഴിയാതെ വന്നതിലുള്ള രാഷ്ട്രീയ പകപോക്കലാണ് പ്രസംഗത്തിലുടനീളം കണ്ടതെന്ന് വേണുഗോപാൽ കുറ്റപ്പെടുത്തി.
29 മിനിറ്റ് നീണ്ട പ്രസംഗത്തിൽ ഏകദേശം 59 തവണ കോൺഗ്രസ് പാർട്ടിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയും പ്രതിപക്ഷ അംഗങ്ങളുടെ വോട്ടിംഗ് രീതിയെ ചോദ്യം ചെയ്യുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ പുലർത്തേണ്ട മാന്യത അദ്ദേഹം ലംഘിച്ചുവെന്നും ഇത് ചരിത്രത്തിലെ തന്നെ ലജ്ജാകരമായ അധ്യായമാണെന്നും വേണുഗോപാൽ പറഞ്ഞു.
പാർലമെന്റിനകത്തെ അംഗങ്ങളുടെ പ്രവർത്തനങ്ങളെ പുറത്തുനിന്നുള്ള വേദികളിൽ അപകീർത്തിപ്പെടുത്തുന്നത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗം രാഷ്ട്രീയ പ്രസംഗമായിരുന്നെന്നും, ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും ജയറാം രമേഷ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും പ്രതികരിച്ചു. സ്പീക്കർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും പാർലമെന്റിന്റെ അധികാരം സംരക്ഷിക്കണമെന്നുമാണ് കോൺഗ്രസിന്റെ ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
