തിരുവനന്തപുരം: കാറ്റിലും മഴയിലും വൈദ്യുതി കമ്പി പൊട്ടിവീഴുമ്പോൾ വൈദ്യുതി വിതരണം സ്വയം നിലയ്ക്കുന്ന സാങ്കേതിക വിദ്യ സംസ്ഥാനത്ത് നടപ്പിലാക്കാൻ കഴിയുമോ എന്ന് പരിശോധിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കെ എസ് ഇ ബി മാനേജിംഗ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.
മറ്റ് സംസ്ഥാനങ്ങളിൽ ഇത് നടപ്പാക്കിയിട്ടുണ്ടോ എന്നും അറിയിക്കണം. വൈദ്യുതി വകുപ്പ് സെക്രട്ടറിയും ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണം.
വൈദ്യുതികമ്പി പൊട്ടിവീണപ്പോഴുണ്ടായ ഷോക്കേറ്റ് വിവിധ ജില്ലകളിൽ 3 പേർ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ഷോക്കേറ്റതിനെ തുടർന്നുണ്ടായ മരണങ്ങളെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്താനാണ് കമ്മീഷൻ എം. ഡിക്ക് നിർദ്ദേശം നൽകിയത്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിലുണ്ടായ മരണങ്ങളെ കുറിച്ച് അന്വേഷിക്കാനാണ് ഉത്തരവ്.
ദാരുണ സംഭവത്തിലേക്ക് നയിച്ച കാരണങ്ങൾ, മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ സ്വീകരിച്ച നടപടികൾ, നഷ്ടപരിഹാരം നൽകുന്നതിനുള്ള വ്യവസ്ഥകൾ, മരിച്ചവരുടെയും ആശ്രിതരുടെയും വിലാസം എന്നിവ റിപ്പോർട്ടിലുണ്ടാവണം.
കെ. എസ്. ഇ ബി, എം ഡിയുടെ പ്രതിനിധി സെപ്റ്റംബർ 11 ന് തിരുവനന്തപുരത്തെ കമ്മീഷൻ ആസ്ഥാനത്ത് നടക്കുന്ന സിറ്റിംഗിൽ ഹാജരായി വസ്തുതകൾ ധരിപ്പിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
ആറ്റിങ്ങൽ, മലപ്പുറം വേങ്ങര, പാലക്കാട് ഓലശ്ശേരി എന്നിവിടങ്ങളിലാണ് ഇക്കഴിഞ്ഞ ഞായറാഴ്ച 3 പേർ കമ്പിയിൽ നിന്നും ഷോക്കേറ്റ് മരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
