കൊച്ചി: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്കെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ വിധി പറയുന്നത് ഹൈക്കോടതി മാറ്റിവച്ചു. പദ്ധതി റദ്ദാക്കണമെന്ന ആവശ്യമാണ് ഹർജിക്കാരൻ ഉന്നയിച്ചിരിക്കുന്നത്.
പദ്ധതി രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമാണെന്നാണ് ഹർജിക്കാരന്റെ വാദം. എന്നാൽ, തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച സർക്കാരിന്റെ നടപടിയെ എങ്ങനെ ചോദ്യം ചെയ്യാനാകുമെന്നായിരുന്നു കോടതിയുടെ പ്രതികരണം. പദ്ധതി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നതിന്റെ അടിസ്ഥാനവും കോടതി ആരാഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന്, സമാനമായ സൗജന്യ യാത്രാ പദ്ധതികൾ കർണാടക, തമിഴ്നാട്, പശ്ചിമ ബംഗാൾ ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചു. സ്ത്രീ ശാക്തീകരണമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും സർക്കാർ വ്യക്തമാക്കി.
ഇതിന് പിന്നാലെ, പദ്ധതിയുടെ ഗുണഫലം പ്രധാനമായും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കല്ലേ ലഭിക്കുന്നതെന്ന് കോടതി ചോദിച്ചു. തുടർന്ന് ഹർജി വിധി പറയുന്നതിനായി മാറ്റിവയ്ക്കുകയായിരുന്നു.
പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് ശാസ്ത്രീയ പഠനമോ സാമ്പത്തിക പ്രത്യാഘാത വിലയിരുത്തലോ നടത്തിയിട്ടില്ലെന്നാണ് ഹർജിക്കാരന്റെ പ്രധാന ആരോപണം. പൊതുജനാഭിപ്രായം തേടാതെയാണ് പദ്ധതി നടപ്പിലാക്കിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
സൗജന്യ യാത്രാ പദ്ധതി മൂലം സംസ്ഥാനത്തിന് പ്രതിവർഷം ഏകദേശം 800 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും അത് പൊതുഖജനാവിന് വലിയ ഭാരമാകുമെന്നും ഹർജിയിൽ വാദിക്കുന്നു.
പുരുഷന്മാരെയും സ്ത്രീകളെയും ലിംഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വ്യത്യസ്തമായി പരിഗണിക്കുന്നത് വിവേചനപരമാണെന്നും പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. അതിനാൽ പദ്ധതി റദ്ദാക്കുകയും കേസ് തീർപ്പാകുന്നതുവരെ അതിന്റെ തുടർനടപടികൾ സ്റ്റേ ചെയ്യുകയും ചെയ്യണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
